പുത്തൻ അതിഥികളുമായി ഗ്രീൻ പ്ലാനറ്റ്

ആയിരക്കണക്കിന് സസ്യങ്ങളും മൃഗങ്ങളും വസിക്കുന്ന ‘ഗ്രീൻ പ്ലാനറ്റ്’ എന്ന ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ‘മഴക്കാടി’ൽ പുത്തൻ അതിഥികളെത്തിയിരിക്കയാണ്. ഇത്തവണ എത്തിയത് ജീവികളോ സസ്യങ്ങളോ അല്ല. മറിച്ച് ധ്രുവക്കരടി, പാണ്ട, ഗൊറില്ല, തേൻ കരടി എന്നിവയുടെ ഭീമൻ മസ്കോട്ടുകളാണ്. യു.എ.ഇ ഈ വർഷം ‘ഇയർ ഓഫ് സസ്റ്റയ്നബിലിറ്റി’ ആചരിക്കുന്നതിന്‍റെ ഭാഗമായി പാരിസ്ഥിതിക സുസ്ഥിരതയെക്കുറിച്ച അവബോധം വളർത്താനും ബോധവൽക്കരിക്കാനും ലക്ഷ്യമിട്ടാണ് മാസ്കോട്ടുകൾ എത്തിയിരിക്കുന്നത്. ബയോ-ഡോമിൽ എത്തിച്ചേരുന്ന സന്ദർശകർക്ക് ഇവക്കൊപ്പം നിന്ന് ഫോട്ടോകൾ പകർത്താനും മറ്റുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ദുബൈ അൽ വസ്ൽ റോഡും സഫ റോഡും ചേരുന്ന സിറ്റി വാക്ക് ദുബൈയിലാണ് ‘ഗ്രീൻ പ്ലാനറ്റ് ദുബൈ’ എന്ന ചെറിയ ആമസോൺ മഴക്കാട് സ്ഥിതി ചെയ്യുന്നത്. അനേകം വിദേശ, ഉഷ്ണമേഖലാ ജീവിജാലങ്ങളെ അടുത്തുനിന്ന് കാണാനുള്ള അതുല്യമായ അവസരമാണ് നാലുനിലകളിൽ ഒരുക്കിയ ഈ പ്ലാനറ്റ് ഒരുക്കിയിരിക്കുന്നത്. നാലാം നിലയിൽ നിന്ന് താഴേക്ക് വളഞ്ഞുപുളഞ്ഞ പാതയിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണുന്ന രീതിയാണിവിടെ ഒരുക്കിയിട്ടുള്ളത്. വേനൽ കാലത്ത് കുട്ടികളും കുടുംബവുമായും പോകാൻ യോജിച്ച ഒരിടമാണിത്. മൃഗങ്ങളുമായും പക്ഷികളുമായും ഇടപെടുന്നത് കുട്ടികൾക്ക് കൗതുകകരമായ അനുഭവമായിരിക്കും.

കുരങ്ങുകൾ, പഴംതീനി വവ്വാലുകൾ, വിവിധയിനം തത്തകൾ, പാമ്പുകൾ, ഓന്ത് ഇനത്തിൽ ഉൾപെട്ട ജീവികൾ തുടങ്ങി അനേകം ജീവികളെ സുരക്ഷിതമായ സാഹചര്യത്തിൽ കാണാൻ ഇവിടെ സാധിക്കും. ഒറിഗാമി ശൈലിയിലെ ഗ്ലാസ് കെട്ടിടത്തിനുള്ളിൽ ഒരു മിനിയേച്ചർ ബയോ-ബയോളജിക്കൽ ഡോം തന്നെയാണ് ‘ഗ്രീൻ പ്ലാനറ്റ് ദുബൈ’. നാലുനില ഉയരത്തിൽ നിൽക്കുന്ന ഭീമാകാരമായ കപ്പോക്ക് മരത്തിന് ചുറ്റുമായാണ് ആവാസ വ്യവസ്ഥ നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ വൃക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്നതു കൂടിയാണ് ഈ മരം. യു.എ.ഇയിലെ പരിസ്ഥിതിയിൽ സാധാരണ കണ്ടുവരാത്ത ജീവിജാലങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കനോപ്പി, മിഡ്‌സ്റ്റോറി, ഫോറസ്റ്റ് ഫ്ലോർ, വെള്ളപ്പൊക്ക മഴക്കാട് എന്നിങ്ങനെ നാലു വിഭാഗങ്ങളായി ഒരോ നിലകളെയും തിരിച്ചിട്ടുണ്ട്. കനോപ്പി എന്ന മേലാപ്പ് ഉഷ്ണമേഖലാ വനത്തിന്‍റെ മേൽക്കൂരയായ ഇവിടെ നിരവധി മഴപ്പക്ഷികളും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിൽ ‘സെബ’ വവ്വാലുകളെ പാർപ്പിക്കുന്ന പ്രശസ്തമായ വവ്വാൽ ഗുഹയുമുണ്ട്. മിഡ്‌സ്‌റ്റോറിയിൽ ധാരാളം കുരങ്ങുകളും ഇഴജന്തുക്കളും അധിവസിക്കുന്നു. രണ്ടാം നിലയിലെ മഴക്കാടുകളുടെ തറ നനവുള്ളതും ശാന്തവും ഇരുണ്ടതുമാണ്. ഇവിടെ ആമയും പക്ഷികളുമൊക്കെ താമസിക്കുന്നു. ഒന്നാം നിലയിൽ മത്സ്യങ്ങൾ നിറഞ്ഞ ഭീമാകാരമായ അക്വേറിയവും മറ്റു ജീവജാലങ്ങളെയും കാണാനാവും. വേനൽകാലത്ത് ഇവിടെ കുട്ടികൾക്ക് വേണ്ടി നേൽകാല ക്യാമ്പുകളും മറ്റും അരങ്ങേറാറുണ്ട്. സിംഗിൾ ഡേ ടിക്കറ്റുകൾക്ക് 140 ദിർഹമാണ് നിരക്ക്. ഓൺലൈനായി വാങ്ങുമ്പോൾ 125 ദിർഹത്തിന് ലഭിക്കും. കുട്ടികൾക്ക് ടിക്കറ്റിന് 120 ദിർഹമാണ്.

Tags:    
News Summary - green plant- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.