ദുബൈ: എമിറേറ്റിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. 180,000 ദിർഹം വിലയുള്ള വസ്തുക്കൾ നഷ്ടപ്പെട്ടു. അൽ ഫുർജാനിൽ താമസിക്കുന്ന വിദേശ പൗരൻമാരുടെ വില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഭാര്യയും ഭർത്താവും ജന്മദിനത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി പുറത്തുപോയതായിരുന്നു. വീട്ടിൽ വളർത്തുന്ന ആമക്ക് തീറ്റ കൊടുക്കാനായി തിങ്കളാഴ്ച എത്തിയ മകനാണ് മോഷണവിവരം അറിഞ്ഞത്.
രാത്രി എട്ടിനും 9.15നും ഇടയിലാണ് മോഷണം നടന്നതെന്നാണ് സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. വീടിന്റെ പിറകിലെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. മുൻഭാഗത്തെ വാതിൽ അകത്തു നിന്ന് ചെയിൻ ലോക് ചെയ്ത നിലയിലായിരുന്നു.
രണ്ട് ലോക്കറുകളാണ് നഷ്ടപ്പെട്ടത്. ഇതിൽ ഒന്നിന് 50 കിലോ ഭാരമുണ്ട്. ബെഡ്റൂമിലെ വാൾഡ്രോബുകൾ തുറന്നിട്ട നിലയിലാണ്. ബെഡ്ഷീറ്റുകളും മറ്റ് വാരിവലിച്ചിട്ടുണ്ട്. മകനാണ് സംഭവം പൊലീസിൽ അറിയിച്ചത്.
സ്ഥലത്തെത്തിയ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.ഐ.ഡിയും ഫിംഗർ പ്രിന്റ് വിദഗ്ധരും അടങ്ങുന്ന സംഘം വിരലടയാളം ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളുടെ നീക്കങ്ങൾ കൃത്യമായി സി.സി.ടി.വിയിൽ പതിഞ്ഞതിനാൽ അന്വേഷണം വേഗത്തിലാണ്.
സ്വർണം, വെള്ളി ആഭരണങ്ങൾക്കൊപ്പം കുറച്ച് യൂറോയും വില കൂടിയ വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടുത്താനായി വിലപ്പെട്ട രേഖകളെല്ലാം സൂക്ഷിച്ചിരുന്ന ലോക്കറാണ് നഷ്ടപ്പെട്ടത്. ജന്മനാട്ടിലുള്ള വീടിന്റെയും കാറിന്റെയും താക്കോൽ സൂക്ഷിച്ചിരുന്നത് ഈ ലോക്കറിലാണ്.
നഷ്ടപ്പെട്ട ആഭരണങ്ങൾ ദുബൈയിലെ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ വിൽക്കണമെങ്കിൽ കൃത്യമായ വൗച്ചറുകളും എമിറേറ്റ്സ് ഐ.ഡിയും ഹാജരാക്കണമെന്നാണ് നിയമം. ഇതുകൊണ്ടുതന്നെ മോഷണ വസ്തുക്കൾ ദുബൈ വിപണികളിൽ വിൽപന നടത്താനുള്ള സാധ്യത കുറവാണ്. എങ്കിലും മോഷ്ടാക്കളെ വേഗത്തിൽ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.