ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അലാവി ഷെയ്ഖ് അലിയും കരാർ ഒപ്പുവെക്കുന്നു

ആരോഗ്യ ടൂറിസം ശക്തിപ്പെടുത്തും; ജി.ഡി.ആർ.എഫ്.യും ദുബൈ ഹെൽത്ത് അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ദുബൈ: ചികിത്സക്കായി ദുബൈയിലെത്തുന്ന വിദേശ സന്ദർശകർക്ക് കൂടുതൽ സുഗമവും സമഗ്രവുമായ സേവനം ഒരുക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്- ദുബൈയും (ജി.ഡി.ആർ.എഫ്.എ) ദുബൈ ഹെൽത്ത് അതോറിറ്റിയും (ഡി.എച്ച്​.എ) തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആരോഗ്യ ടൂറിസം രംഗത്ത് ദുബൈയുടെ ആഗോള നേതൃത്വവും മത്സരക്ഷമതയും ശക്തിപ്പെടുത്തുന്നതാണ് ഈ സഹകരണം. ജി.ഡി.ആർ.എഫ്.എ ദുബൈ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അലാവി ഷെയ്ഖ് അലിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ചികിത്സയ്ക്കായി ദുബൈയിലേക്ക് എത്തുന്ന രോഗികളുടെ യാത്ര എളുപ്പമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രോഗി സ്വന്തം രാജ്യത്തുനിന്ന് യാത്ര ആസൂത്രണം ചെയ്യുന്ന ഘട്ടം മുതൽ ചികിത്സയും തുടർപരിചരണവും പൂർത്തിയാകുന്നതുവരെയുള്ള സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. മെഡിക്കൽ വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനൊപ്പം റെസിഡൻസി, വിസ, ആരോഗ്യ സേവനങ്ങൾ എന്നിവയെ ഒരുമിപ്പിച്ചുള്ള സംവിധാനവും ഇതിന്‍റെ ഭാഗമാകും.

ഇരു സ്ഥാപനങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങളുമായി കൂടുതൽ ഏകോപനം ഉറപ്പാക്കുക, വിദേശത്തു നിന്നുള്ള രോഗികൾക്ക് മെഡിക്കൽ വിസ ലഭ്യമാക്കുന്ന നടപടികൾ വേഗത്തിലാക്കുക എന്നിവയും ധാരണാപത്രത്തിന്‍റെ ഭാഗമാണ്. ‘ദുബൈ ഹെൽത്ത് എക്സ്പീരിയൻസ്’ പദ്ധതിയെ ആഗോളതലത്തിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം സഹായകമാകും. ഭാവിയിൽ സ്മാർട്ട് മെഡിക്കൽ വിസ ഉൾപ്പെടെയുള്ള നൂതന സേവനങ്ങൾ അവതരിപ്പിക്കാനും രോഗികൾക്ക് മുൻകൂട്ടി ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സേവനങ്ങൾ നൽകുന്ന സംവിധാനങ്ങൾ വികസിപ്പിക്കാനും ധാരണാപത്രം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - GDRF and Dubai Health Authority sign MoU to strengthen health tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.