ഷാർജയുടെ പൈതൃക കേന്ദ്രങ്ങളിലൊന്ന്
ഷാർജ: എമിറേറ്റിലെ നാല് പ്രധാന പുരാവസ്തു കേന്ദ്രങ്ങൾ ഇസ്ലാമിക് വേൾഡ് എജുക്കേഷനൽ, സൈന്‍റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷ(ഇസ്‌കോ)ന്‍റെ പൈതൃക പട്ടികയിൽ ഇടംപിടിച്ചു. ഷാർജ പുരാവസ്തു വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വാദി അൽ ഹെലു, അൽ ഫായ, അൽ നഹ്വ, ഖോർഫക്കാനിലെ കോട്ടകളും ഗോപുരങ്ങളും എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ചത്.ഇതോടെ ഇസ്‌കോയുടെ ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെട്ട ഷാർജ സൈറ്റുകളുടെ എണ്ണം 10 ആയി ഉയർന്നു.
ഷാർജയുടെ പൈതൃക സംരക്ഷണത്തിനും സാംസ്കാരിക പൈതൃകത്തെ ആഗോള തലത്തിൽ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ലഭിച്ച വലിയ അംഗീകാരമാണിതെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ജനറൽ ഇസ്സ യൂസഫ് വ്യക്തമാക്കി. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയും കാഴ്ചപ്പാടുമാണ് ഈ നേട്ടത്തിന് അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജർ മലനിരകളിൽ സ്ഥിതിചെയ്യുന്ന വാദി അൽഹെലു, ബ്രോൺസ് യുഗത്തിൽ തെക്കുകിഴക്കൻ അറേബ്യയിലെ പ്രധാന ഖനന, ഉരുക്കൽ കേന്ദ്രമായിരുന്നു. ഇവിടെ കണ്ടെത്തിയ ഖനന അവശിഷ്ടങ്ങൾ, ഉരുക്കുചൂളകൾ എന്നിവ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള ലോഹസംസ്കരണ പ്രവർത്തനങ്ങളുടെ തെളിവുകളാണ്. അൽ ഫായ ഭൂപ്രദേശം 2,10,000 മുതൽ 6,000 വർഷം പഴക്കമുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ച ആഗോളപ്രാധാന്യമുള്ള കേന്ദ്രമാണ്. പർവത പ്രദേശത്തുള്ള അൽ നഹ്വ ചരിത്രപ്രദേശത്ത് പുരാതന കല്ലുകൊണ്ടുള്ള വീടുകൾ, പള്ളി, ഖബറിസ്ഥാൻ, കാവൽ ഗോപുരങ്ങൾ, പാറചിത്രങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു.
ഖോർഫക്കാനിലെ കോട്ടകളും ഗോപുരങ്ങളും നഗരത്തെയും പ്രകൃതിദത്ത തുറമുഖത്തെയും സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത പ്രതിരോധ സംവിധാനങ്ങളായിരുന്നു. കടൽ, കരവ്യാപാര മാർഗങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനങ്ങളിലായിരുന്നു ഇവ നിർമ്മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.