അൽഐൻ:ബ്രിട്ടീഷ് എംബസിയിൽ നാലര പതിറ്റാണ്ടു കാലം സേവനമനുഷ്ഠിക്കുകയും അൽഐനിലെ സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന ശശിധരൻ ചാത്തചാട്ടിലും ഭാര്യ പത്മിനിയും പ്രവാസത്തോട് വിടപറയുന്നു. 1976 സെപ്റ്റംബർ 11നാണ് ബ്രിട്ടീഷ് എംബസിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. രണ്ടുവർഷത്തിനുശേഷം 1978 ഏപ്രിലിൽ അൽഐനിലേക്ക് ജോലിയും താമസവും മാറി. പിന്നീടുള്ള 43 വർഷവും അൽഐനിലെ ബ്രിട്ടീഷ് എംബസിക്കു കീഴിലുള്ള ഓഫിസിലായിരുന്നു ജോലി.
ഈ ഓഫിസിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഇദ്ദേഹമായിരുന്നു. ഇത്രയും കാലം താമസിച്ചത് അൽഐൻ സാറൂജിലെ എംബസി ഓഫിസിനോടു ചേർന്ന വീട്ടിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. നാലര പതിറ്റാണ്ട് കാലം ബ്രിട്ടീഷ് എംബസികളിൽ ജോലി ചെയ്യാൻ അവസരം ലഭിച്ച അപൂർവം വിദേശികളിൽ ഒരാളാണ് ഇദ്ദേഹം. എംബസിയിൽ 40 വർഷത്തെ സേവനം പൂർത്തിയാക്കിയതിന് 2016ൽ ലണ്ടൻ വിദേശകാര്യ മന്ത്രാലയം വിശിഷ്ട സേവനത്തിനുള്ള പ്രശസ്തിപത്രം നൽകി ആദരിച്ചിരുന്നു.
നല്ലൊരു സംഘാടകനും പ്രായഭേദമന്യേ വലിയൊരു സൗഹൃദബന്ധത്തിനുടമയുമാണ് ഇദ്ദേഹം. വേൾഡ് മലയാളി കൗൺസിൽ അൽഐൻ സ്ഥാപക അംഗവും ഇപ്പോൾ അതിെൻറ ഇവൻറ് കോഓഡിനേറ്ററുമാണ്. എൻ.എസ്.എസ് അൽഐൻ പ്രസിഡൻറും ബ്ലൂസ്റ്റാർ അൽഐൻ വൈസ് പ്രസിഡറുംകൂടിയാണ്. അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിെൻറയും ഐ.പി.എഫിെൻറയും ലയൺസ് ക്ലബിെൻറയുമെല്ലാം നേതൃരംഗത്ത് പ്രവർത്തിച്ചിട്ടുമുണ്ട്.
ശശിധരന് കൂട്ടായി കഴിഞ്ഞ 35 വർഷങ്ങൾ ഭാര്യ പത്മിനി ശശിധരനും അൽഐനിലുണ്ട്. 1986ൽ വിവാഹം കഴിഞ്ഞത് മുതൽ ഇവർ അൽഐനിൽ പ്രവാസജീവിതം നയിക്കുന്നു. അൽഐനിലെ ഓയസിസ് സ്കൂൾ, ദാറുൽ ഹുദാ ഇസ്ലാമിക് സ്കൂൾ എന്നിവിടങ്ങളിലായി 25 വർഷം അധ്യാപികയായിരുന്നു. 2018ൽ അധ്യാപനജീവിതത്തോട് വിട പറഞ്ഞ് യാത്രയും എഴുത്തും വായനയുമായി കഴിഞ്ഞുകൂടുകയാണ്. ആനുകാലികങ്ങളിൽ കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ 2018 മുതൽ കഥ, കവിത, നോവൽ, യാത്രാവിവരണം എന്നിവ പി.എം കോങ്ങാട്ടിൽ എന്ന തൂലികാനാമത്തിൽ എഴുതാറുണ്ട്.
കുട്ടിക്കാലം മുതൽ എസ്.കെ പൊറ്റെക്കാട്ടിെൻറ സഞ്ചാരകൃതികളുടെ ആരാധികയാണ്. മൂന്നു വർഷം മുമ്പ് നടത്തിയ ഒരു യൂറോപ്യൻ യാത്രയിലെ വിശേഷങ്ങൾ 'യൂറോപ്പിൽ ഒരു ഓട്ടപ്രദക്ഷിണം' എന്ന സഞ്ചാരകൃതിയുടെ പ്രകാശനകർമം ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് നടന്നത്.
സാമൂഹിക-സാംസ്കാരിക മേഖലകളിൽ ശശിധരനൊപ്പം സജീവസാന്നിധ്യമായ പത്മിനി ടീച്ചർ വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം സാഹിത്യ വിഭാഗം സെക്രട്ടറി, എൻ.എസ്.എസ് വനിത വിഭാഗം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
ഇവർക്ക് കൂട്ടായി ഇപ്പോൾ ദുബൈയിൽ ജോലിചെയ്യുന്ന മകൻ പ്രശാന്ത് ശശിധരനും തൃശൂരിൽ കുടുംബജീവിതം നയിക്കുന്ന മകൾ നീലിമയും അൽഐനിൽ ഉണ്ടായിരുന്നു. തൃശൂർ, വെങ്കിടങ് വില്ലേജിലെ തൊയ്ക്കാവ് സ്വദേശികളാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.