1986ൽ യു.എ.ഇയിലെത്തിയ കവി കടമ്മനിട്ട രാമകൃഷ്ണനുമായി കൃഷ്ണദാസ് (ഇടത്തുനിന്ന് രണ്ടാമത്) സൗഹൃദം പങ്കുവെക്കുന്നു 

വിടവാങ്ങിയത് ദുബായ്പ്പുഴയുടെ കഥാകാരൻ

യു.എ.ഇയുമായി അടുത്തിടപഴകിയ വ്യക്തിത്വമാണ് ഞായറാഴ്ച അന്തരിച്ച ഗ്രീൻ ബുക്സ് എം.ഡി കൃഷ്ണദാസ്. മുൻ പ്രവാസിയും ഷാർജ ബുക്ക്ഫെയറിലെ സജീവ സാന്നിധ്യവുമായിരുന്നു. പ്രവാസത്തെകുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. പ്രവാസലോകത്തിെൻറ നൊമ്പരവും സന്തോഷങ്ങളും വരച്ചിടുന്നതായിരുന്നു അദ്ദേഹത്തിെൻറ 'ദുബായ്പ്പുഴ' എന്ന പുസ്തകം. അബൂദബി ശക്തി തിയറ്റേഴ്സ് സ്ഥാപകാംഗം കൂടിയായ കൃഷ്ണദാസിനെകുറിച്ച് ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി അനുസ്മരിക്കുന്നു....

പത്തേമാരിയിൽ കയറി നാടുവിട്ട മലയാളികളുടെ കഥപറയുന്ന ദുബായ്പ്പുഴയുടെ കഥാകാരൻ വിടപറഞ്ഞു. അബൂദബി മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്ന് ശനിയാഴ്ച ശക്തി അവാർഡ് കമ്മിറ്റി കൺവീനറും നോർക്ക ഡയറക്ടർ ബോർഡ് അംഗവുമായ മൂസ മാസ്റ്റർ വിളിച്ചുപറഞ്ഞപ്പോൾ കൃഷ്ണദാസിെൻറ മകൾ നീതിയെ വിളിച്ചു വിവരങ്ങൾ ആരാഞ്ഞിരുന്നു.

കൃഷ്ണദാസ് എഴുത്തുകാരനായിരുന്നു, വിവർത്തകനായിരുന്നു, പ്രഭാഷകനായിരുന്നു, പത്രപ്രവർത്തകനായിരുന്നു, പ്രസാധകനായിരുന്നു, സർവോപരി നല്ലൊരു സംഘാടകനായിരുന്നു. ശക്തി തിയറ്റേഴ്സിന് 42 വർഷം മുമ്പ് രൂപം നൽകുന്നതിൽ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു. സംഘടനക്ക് ശക്തി എന്ന പേരുനൽകിയ അദ്ദേഹം സ്വന്തം വീടിനും ആ പേര് നൽകി 'ശക്തി' എന്ന നാമം ഹൃദയത്തിൽ ഏറ്റെടുത്തു. 'മലയാളത്തെ രക്ഷിക്കുക സംസ്കാരത്തെ തിരിച്ചറിയുക' എന്ന സന്ദേശം ഉയത്തിപ്പിടിച്ച് ആദ്യമായി ഗൾഫ് നാടുകളിൽ മാതൃഭാഷാ പ്രചാരണ പരിപാടിക്ക് നേതൃത്വം കൊടുത്തത് കൃഷ്ണദാസ് ശക്തിയുടെ പ്രസിഡൻറായിരിക്കെയാണ്. 1972ൽ രൂപം കൊണ്ട കേരള ആർട്സ് സെൻറർ തകർച്ചയുടെ അന്ത്യശ്വാസം വലിക്കുന്ന അവസ്ഥയിൽ 'കേരള സോഷ്യൽ സെൻറർ' എന്ന പേര് സ്വീകരിച്ച് 1984ൽ സംഘടന ഉയിർത്തെഴുന്നേൽക്കുമ്പോൾ മുൻനിരയിൽ നിന്നു പ്രവർത്തിച്ചവരിൽ പ്രഥമഗണനീയനായിരുന്നു.

മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുക, പ്രവാസ ഭൂമിയിലെ എഴുത്തുകാരെ വളർത്തുക എന്ന ലക്ഷ്യവുമായി കേരള സോഷ്യൽ സെൻറർ മുഖപ്രസിദ്ധീകരണമായ 'പ്രവാസി'ക്ക് 1986 ൽ രൂപം നൽകിയതിൽ കൃഷ്ണദാസിെൻറ പങ്ക് വളരെ വലുതാണ്. അക്കാലത്ത് ഗൾഫിലെ സ്വകാര്യ പ്രസിദ്ധീകരണങ്ങളെല്ലാം ൈകയെഴുത്ത് പ്രതികളായിരുന്നു. എന്നാൽ, 'പ്രവാസി'യുടെ ആദ്യലക്കം മുതൽ അച്ചടിപ്രസിദ്ധീകരണമായി പുറത്തിറക്കാൻ കൃഷ്ണദാസിെൻറ നേതൃത്വത്തിലുള്ള പത്രാധിപസമിതിക്ക് കഴിഞ്ഞു.

പ്രവാസിയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്. ആ ബന്ധം അദ്ദേഹത്തിെൻറ അന്ത്യനിമിഷം വരെ ദൃഢമായി കൊണ്ടുപോകാൻ കഴിഞ്ഞു. 1998ൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്നതുവരെ അതു തുടർന്നു.

മാധ്യമപ്രവർത്തനരംഗത്ത് കൃഷ്ണദാസ് ഏറ്റവും ഉണർന്നു പ്രവർത്തിച്ചത് ഇറാഖിെൻറ കുവൈത്ത് അധിനിവേശകാലത്തും ഒന്നാം ഗൾഫ് യുദ്ധകാലത്തുമായിരുന്നു. കൃഷ്ണദാസിെൻറ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് ദുബായ്പ്പുഴ.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ അതിഥിയായി ഷാർജയിലെത്തിയപ്പോൾ അദ്ദേഹം തെൻറ മാതൃസംഘടനയായ കേരള സോഷ്യൽ സെൻററും ശക്തി തിയറ്റേഴ്സും സന്ദർശിക്കാൻ മറന്നില്ല. അന്ന് അദ്ദേഹത്തെ പങ്കെടുപ്പിച്ച് കടലിരമ്പങ്ങൾ എന്ന കൃതിയുടെ സംവാദം സംഘടിപ്പിക്കാൻ കേരള സോഷ്യൽ സെൻറർ ജനറൽ സെക്രട്ടറിയായിരുന്ന എനിക്ക് കഴിഞ്ഞു.

'എഴുത്തുകാർക്കായി നിലകൊണ്ട വ്യക്തിത്വം'

അബൂദബിയിലെത്തി പൊതുരംഗത്ത് സജീവമായിത്തുടങ്ങിയ 1981ല്‍ ആണ് കൃഷ്ണദാസുമായി പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിലീസ്റ്റില്‍ ജോലിയായിരുന്നു.

എെൻറ കമ്പനി ബാങ്ക് അക്കൗണ്ടുകളും അവിടെയായിരുന്നു. ഞാനും അക്കൗണ്ട്‌സില്‍ ജോലി ചെയ്യുന്നതില്‍ ബാങ്കുമായി കൂടുതല്‍ ഇടപഴകേണ്ട ആവശ്യമുണ്ടായി. കൃഷ്ണദാസുമായാണ് ഞാന്‍ കൂടുതലും ഇടപെട്ടിരുന്നത്.

അക്കാലത്ത് അബൂദബി മലയാളിസമാജം, കേരള സോഷ്യല്‍ സെൻറര്‍ തുടങ്ങിയ സംഘടനകളിലെയും സജീവ സാന്നിധ്യമെന്ന നിലക്ക് സൗഹൃദം ശക്തമായി. അദ്ദേഹം അന്ന് എഴുത്തിലേക്ക് കടന്നിരുന്നില്ലെങ്കിലും ഒരുപാട് ആശയങ്ങളുള്ള ആളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇടതുപക്ഷ ചിന്താഗതിക്കാരനെന്ന നിലക്ക് കെ.എസ്.സിയുമായാണ് അദ്ദേഹം കൂടുതലും ചേര്‍ന്നുപ്രവര്‍ത്തിച്ചിരുന്നത്. ഒരു പ്രസാധനശാലയെന്ന ആശയം അന്നുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. എഴുത്തുകാരെ ചൂഷണംചെയ്യുന്നതടക്കം പ്രസിദ്ധീകരണരംഗത്ത് നിലനിന്നിരുന്ന മോശം പ്രവണതകളെ അദ്ദേഹമന്ന് വിമര്‍ശിച്ചിരുന്നു. അതുതന്നെയാവണം അദ്ദേഹം പ്രവാസജീവിതത്തിന് ശേഷം ഗ്രീന്‍ബുക്‌സ് എന്ന ആശയവുമായി മുന്നോട്ടുപോകാനുള്ള കാരണം. എെൻറ ഒരു പുസ്തകം ഗ്രീന്‍ബുക്സിലൂടെ പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. അതിെൻറ ചര്‍ച്ചകളും നടന്നിരുന്നു.

എ.എം. മുഹമ്മദ് (എഴുത്തുകാരൻ)

'ലോകകൃതികളെ പരിചയപ്പെടുത്തിയ പ്രസാധകൻ'

കൃഷ്ണദാസിെൻറ നിര്യാണം അപ്രതീക്ഷിതമായ ആഘാതമാണ് മനസ്സിന് ഏൽപിച്ചത്.ആദ്യകാല പ്രവാസജീവിതത്തിെൻറ തീക്ഷ്ണതയും ദൈന്യതയും മലയാള വായനക്കാർക്ക് മുന്നിൽ ആവിഷ്കരിച്ച എഴുത്തുകാരനാണ് കൃഷ്ണദാസ്. ദുബായ്പുഴ എന്ന കൃതിയിലൂടെ ഗൾഫ് ജീവിതത്തിെൻറ അന്തഃസംഘർഷങ്ങളും നോവുകളും ഏറെ തന്മയത്വത്തോടെ വായനക്കാർക്ക് അദ്ദേഹം അനുഭവിപ്പിച്ചുകൊടുത്തു.

പ്രവാസം അവസാനിപ്പിച്ച് കേരളത്തിൽ തിരികെയെത്തിയ അദ്ദേഹം ഗ്രീൻ ബുക്സിന് നേതൃത്വം നൽകിയതിലൂടെ ഭാഷക്കും സാഹിത്യത്തിനും ഒട്ടേറെ കൃതികൾ സംഭാവന നൽകി.

ലോകത്തിലെ വിവിധ ഭാഷകളിലെ ശ്രദ്ധേയമായ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച പ്രസാധകനാണ് കൃഷ്ണദാസ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മുന്നോടിയായി നടക്കുന്ന റൈറ്റ്സ് ടേബിളിൽ രണ്ട് ദിവസം മുഴുവൻ സമയവും പങ്കെടുത്ത് നിരവധി അന്തർദേശീയ എഴുത്തുകാരെയും അവരുടെ കൃതികളും അദ്ദേഹം മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

ഒരു വ്യാഴവട്ടക്കാലത്തിലധികമായുള്ള സൗഹൃദത്തിനിടയിൽ അദ്ദേഹത്തിെൻറ അർപ്പണബോധവും ഹൃദയനൈർമല്യവും പലപ്പോഴും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട കൃഷ്ണദാസ് സാറിന് പ്രണാമം.

വെള്ളിയോടൻ (എഴുത്തുകാരൻ)

Tags:    
News Summary - Farewell is the narrator of the Dubai River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.