തെറ്റായ മുന്നറിയിപ്പ് സന്ദേശം: സാങ്കേതിക തകരാറിൽ ഖേദം പ്രകടിപ്പിച്ച്​ യു.എ.ഇ

ദുബൈ: മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിധം മൊബൈൽ ഫോണുകളിലെത്തിയ മുന്നറിയിപ്പ് യു.എ.ഇ നിവാസികളെ ആശങ്കയിലാക്കി. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുബൈയിലും അബൂദബിയിലും മൊബൈൽ ഫോണുകളിൽ ജാഗ്രതാ നിർദേശമെത്തിയത്. എന്നാൽ, ഇത്​ സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് ദേശീയ സുരക്ഷാ സുപ്രീംകൗൺസിൽ പിന്നീട്​ വ്യക്തമാക്കി. രാജ്യനിവാസികളോട് അധികൃതർ ക്ഷമാപണവും നടത്തി.

വെള്ളിയാഴ്ച വൈകുന്നേരം 5.17-ഓടെ താമസക്കാർക്ക് ലഭിച്ച ആദ്യ അടിയന്തര സന്ദേശത്തിൽ, ‘മിസൈൽ ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ട്’ എന്ന മുന്നറിയിപ്പോടെ 'സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ' ആവശ്യപ്പെട്ടിരുന്നു. സംഘർഷ കാലത്തിന് സമാനമായ മുന്നറിയിപ്പാണ്​ മൊബൈൽ ഫോണുകളിലെത്തിയത്. യുദ്ധം അവസാനിച്ചതിന്‍റെ ആശ്വാസത്തിലായിരുന്ന ജനങ്ങളെ ഇത് ആങ്കയിലാഴ്ത്തി. മുന്നറിയിപ്പിന് തൊട്ടുപിന്നാലെ കാര്യങ്ങൾ സുരക്ഷിതമാണെന്നും, സഹകരണത്തിന് നന്ദിയുണ്ടെന്നും അറിയിക്കുന്ന സന്ദേശം വന്നു.

എന്നാൽ, പതിവില്ലാത്ത വിധം നേരത്തേ ലഭിച്ച ജാഗ്രതാ നിർദേശം പരിഗണിക്കേണ്ടതില്ലെന്ന മന്ത്രാലയത്തിന്‍റെ അറിയിപ്പ് വന്നു. ‘നിങ്ങൾക്ക് ലഭിച്ച മുൻപത്തെ മുന്നറിയിപ്പ് സന്ദേശം അവഗണിക്കുക’ എന്ന് ആഭ്യന്തര മന്ത്രാലയം താമസക്കാരോട് വ്യക്തമാക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പലരും സംശയിച്ചു നിൽക്കുന്നതിനിടെ ദേശീയ സുരക്ഷാ സുപ്രീം കൗൺസിലിന്‍റെ വിശദീകരണം പുറത്തുവന്നു.

മൊബൈലിൽ ലഭിച്ച സന്ദേശങ്ങൾ സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് വ്യക്തമാക്കി ദേശീയ സുരക്ഷ സുപ്രീംകൗൺസിലും ദേശീയ ദുരന്തനിവാരണ സമിതിയും പ്രസ്താവന പുറത്തിറക്കി. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമചോദിക്കുന്നതായും അധികൃതർ പറഞ്ഞു. അതോറിറ്റികൾ വഴി ഈ പ്രശ്നം ഉടൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക ചാനലുകൾ വഴി വരാത്ത വിവരങ്ങൾ പൊതുജനങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags:    
News Summary - False warning message: UAE expresses regret over technical glitch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.