ദുബൈ: നെതർലൻഡ്സിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ എന്നറിയപ്പെടുന്ന കൊടുംക്രിമിനൽ റദ്വാൻ ടാഗി ദുബൈയിൽ പിടിയിൽ. നിരവധി കുറ്റകൃത്യങ്ങളുടെ ആസൂത്രകനായ ഇൗ 41കാരൻ വ്യാജ തിരിച്ചറിയൽ രേഖയിലാണ് പല നാടുകളിലും കറങ്ങുന്നത്. യൂറോപ്പിലും ആഫ്രിക്കയിലുമായി കൊലപാതകം, മയക്കുമരുന്ന് കടത്ത്, അതിക്രമങ്ങൾ എന്നിവ തുടർച്ചയായി നടത്തിവരുന്ന ഇയാൾ ഏഞ്ചൽസ് ഒാഫ് ഡെത്ത് എന്ന ക്രിമിനൽ സംഘത്തിെൻറ തലവനാണ്.
യു.എ.ഇയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ രാജ്യത്ത് ഇയാൾക്കെതിരെ കേസില്ല. എന്നാൽ, ഇൻറർപോൾ മുഖേനെ ഇയാൾക്കായി ഡച്ച് പൊലീസ് അറസ്റ്റ് വാറൻറ് പുറത്തിറക്കിയിട്ടുള്ളതിനാൽ ദുബൈ പൊലീസ് അവരുമായി സഹകരിച്ച് അറസ്റ്റ് നടപ്പാക്കുകയായിരുന്നുവെന്ന് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു. യഥാർഥ പാസ്പോർട്ടും വിസയും ഉപയോഗിച്ച് ഇവിടെ എത്തിയശേഷം മറ്റൊരു പേരിൽ താമസിച്ചുവരുകയായിരുന്നു. വിവിധ രാജ്യക്കാരായ സഹായികളും ഇയാൾക്ക് ഇവിടെയുണ്ട്.
ഡച്ച് പൊലീസ് കമീഷണർ എറിക് അകർബൂം ദുബൈ പൊലീസ് നൽകിയ മഹത്തായ പിന്തുണക്ക് നന്ദി അറിയിച്ചു. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ ചെറുക്കാൻ നടത്താവുന്ന ഏറ്റവും മികച്ച പ്രവർത്തനങ്ങളുടെ ഉദാഹരണമാണ് ദുബൈ പൊലീസിെൻറ സഹായമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമൊട്ടുക്കും സമാധാനവും സുരക്ഷയും സാധ്യമാക്കണമെന്ന യു.എ.ഇയുടെ ദർശനത്തിെൻറ ഭാഗമാണിതെന്ന് അൽ മറി പറഞ്ഞു.യു.എ.ഇയിലോ ഗൾഫ് മേഖലയിലെവിടെയോ ഇയാൾ തമ്പടിക്കുന്നുവെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് ഡച്ച് കുറ്റാന്വേഷണ ഉദ്യോഗസ്ഥർ ദുബൈ പൊലീസ് സി.െഎ.ഡി വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.
വിഷയത്തിെൻറ ഗൗരവം പരിഗണിച്ച് ഏറ്റവും ചുറുചുറുക്കുള്ള ഉദ്യോഗസ്ഥരെ ഇൗ ചുമതല ഏൽപിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും ലൊക്കേഷനുമെല്ലാം അവർ സമാഹരിക്കുകയായിരുന്നുവെന്ന് സി.െഎ.ഡി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജമാൽ അൽ ജല്ലാഫ് പറഞ്ഞു. ഇയാളുടെ താമസസ്ഥലത്തു ചെന്നാണ് അറസ്റ്റ് നടത്തിയത്. കുറ്റങ്ങളെല്ലാം പ്രതി സമ്മതിക്കുകയും ചെയ്തു. ഇയാളുടെ വിവരങ്ങൾ കണ്ടെത്തുന്നവർക്ക് ഡച്ച് പൊലീസ് ലക്ഷം യൂറോയാണ് വാഗ്ദാനം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.