ദുബൈ: യു.എ.ഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ദുബൈയിലെ ഏറ്റവും വലിയ പാലം നിർമാണം പൂർത്തിയായി. അൽഖുദ്റ പ്രദേശത്തിന് മുകളിലൂടെ നിർമിച്ച പാലത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. അൽഖുദ്റ പാലം പൂർത്തിയായതോടെ എമിറേറ്റിലെ റെയിൽ നിർമാണത്തിന്റെ സുപ്രധാന ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. യു.എ.ഇയിലുടനീളം ചരക്കുനീക്കത്തിനും യാത്രക്കാരുടെ സഞ്ചാരത്തിനും ഉപയോഗിക്കുന്നതിനാണ് ഇത്തിഹാദ് റെയിൽപാത നിർമിക്കുന്നത്. മനുഷ്യനിർമിത തടാകങ്ങളുടെ കേന്ദ്രമായ അൽ ഖുദ്റയിൽ 86 കിലോമീറ്റർ സൈക്ലിങ് ട്രാക്കുമുണ്ട്.
അൽ ഖുദ്റയിലെ ട്രെയിൻ സർവിസ് ഏറെ സഞ്ചാരികളെ ആകർഷിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തിഹാദ് റെയിലിന്റെ ഭാഗമായ അബൂദബിയിലെ ഖലീഫ തുറമുഖത്തെ ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന കടൽപാലം പ്രവർത്തന സജ്ജമായത് ദിവസങ്ങൾക്കു മുമ്പ് അധികൃതർ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷത്തോടെ പാതയുടെ ആകെ 75ശതമാനം പൂർത്തിയായിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നിലവിൽ ദുബൈ അടക്കമുള്ള സ്ഥലങ്ങളിൽ അതിധ്രുതം പുരോഗമിക്കുകയാണ്. പദ്ധതിയുടെ തുടക്കംമുതൽ പ്രകൃതിസംരക്ഷണം ഉറപ്പുവരുത്താൻ പരിസ്ഥിതി, പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും മൃഗങ്ങളെയും സംരക്ഷിക്കാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. റെയിൽപാത നിർമിക്കുന്ന ഭാഗത്തെ മരുഭൂമിയിലെ പ്രാദേശിക വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും നശിപ്പിക്കാതെ മാറ്റിനടുന്നതിന് പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
50 ബില്യൻ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൻ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗത്തിലാണ്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.