ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഇത്തിഹാദ് ട്രെയിനിൽ യാത്ര ചെയ്യുന്നു
അബൂദബി: ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്‍റെ ആദ്യ പാസഞ്ചർ സ്റ്റേഷന്‍റെ നിർമാണം ഫുജൈറയിൽ പൂർത്തിയായി. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി സ്റ്റേഷൻ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. യു.എ.ഇയുടെ കിഴക്കൻ തീരത്തെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി അതിവേഗം ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണിത്.
ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി, ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും ഭരണാധികാരിയോടൊപ്പം ഉണ്ടായിരുന്നു. സന്ദർശനത്തിന്‍റെ ഭാഗമായി ഫുജൈറ സ്റ്റേഷനിൽ നിന്നും സാകാമിൽ ഉള്ള ബത്‌നയിലേക്ക് ഇവർ ട്രെയിൻ യാത്ര നടത്തി. അറബ് പൈതൃകവും ആധുനിക വാസ്തുവിദ്യകളും സമന്വയിപ്പിച്ചാണ് സ്റ്റേഷന്‍റെ രൂപകൽപന.
യാത്രക്കാരെ സഹായിക്കാനായി റോബോട്ടിക് ഗൈഡുകൾ സ്റ്റേഷനിൽ സജ്ജമാണ്. സ്മാർട്ട് മെഷീനുകൾ വഴി ടിക്കറ്റ് എടുക്കാനും ക്യു.ആർ കോഡ് ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാനും സൗകര്യമുണ്ട്. നൂതന നിരീക്ഷണ സംവിധാനങ്ങളും യാത്രക്കാർക്കായി വിശ്രമമുറികളും ഒരുക്കിയിട്ടുണ്ട്.
നിലവിൽ റോഡ് മാർഗം അബൂദബിയിൽ നിന്നും ഫുജൈറയിൽ എത്താൻ രണ്ടര മണിക്കൂറിലധികം വേണമെങ്കിൽ, ഇത്തിഹാദ് റെയിൽ വരുന്നതോടെ ഇത് വെറും 100 മിനിറ്റായി ചുരുങ്ങും. ദുബൈയിൽ നിന്നും ഫുജൈറയിലേക്ക് 50 മിനിറ്റ് കൊണ്ട് എത്താനാകും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ ഇക്കോണമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് എന്നീ വിഭാഗങ്ങളുണ്ടാകും. 2030ഓടെ പ്രതിവർഷം 36 ദശലക്ഷം യാത്രക്കാർ ഇത്തിഹാദ് റെയിൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെയും 11 നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ബൃഹദ് പദ്ധതി രാജ്യത്തിന്‍റെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.