ദുബൈ: നഗരത്തിലെ ആറു സ്ട്രീറ്റുകളിൽകൂടി ബസിനും ടാക്സിക്കും സഞ്ചരിക്കാൻ പ്രത്യേക പാത നിർമിക്കുന്ന പദ്ധതിക്ക് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അംഗീകാരം നൽകി. ആകെ 13.1 കി.മീറ്റർ നീളത്തിൽ നിർമിക്കുന്ന പാത വഴി ചില റൂട്ടുകളിൽ ബസ് യാത്ര സമയം 59 ശതമാനംവരെ കുറയും.
ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, സെക്കൻഡ് ഓഫ് ഡിസംബർ, അൽ സത്വ, അൽ നഹ്ദ, ഉമർബിൻ ഖത്താബ്, നായിഫ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രത്യേക ലൈനുകൾ നിർമിക്കുക. 2025-27 കാലത്തിനിടയിൽ പൂർത്തീകരിക്കുന്ന പദ്ധതിയോടെ ഇത്തരം പാതകളുടെ നീളം നഗരത്തിൽ 20.1 കി. മീറ്ററാകും. ആഗോളതലത്തിൽ നിലവിലുള്ള രീതിയനുസരിച്ചാണ് പ്രത്യേക ലൈനുകൾ നിർമിക്കുന്നതെന്നും സ്വകാര്യ വാഹനങ്ങളെക്കാൾ കൂടുതലായി പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ബസിനും ടാക്സിക്കും പ്രത്യേകമുള്ള പാതകളെന്നും ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
യാത്രാസമയം കുറക്കാനും ബസ് ടൈംടേബിൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പൊതുഗതാഗത യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും ടാക്സി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രവർത്തനച്ചെലവ് കുറക്കുക, വിവിധ ഗതാഗത മോഡുകളുടെ സംയോജനം വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ കുറക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി തിരക്കേറിയ സമയങ്ങളിൽ 24 മുതൽ 59 ശതമാനംവരെ ബസ് യാത്രാസമയം കുറക്കുകയും ബസ് എത്തിച്ചേരുന്ന സമയം 28 മുതൽ 56 ശതമാനംവരെ കൃത്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നായിഫ് സ്ട്രീറ്റിൽ 59 ശതമാനവും അൽ സത്വ റോഡിൽ 54 ശതമാനവും ഉമർ ബിൻ ഖത്താബ് സ്ട്രീറ്റിൽ 50 ശതമാനവും അൽ നഹ്ദ സ്ട്രീറ്റിൽ 38 ശതമാനവും ബസ് യാത്രാസമയം കുറയും. മാത്രമല്ല, ചില റോഡുകളിൽ പൊതുഗതാഗത ഉപയോഗം 30 ശതമാനംവരെ വർധിപ്പിക്കുകയും ആ റൂട്ടുകളിൽ സർവിസ് നടത്താൻ ആവശ്യമായ ബസുകളുടെ എണ്ണം കുറക്കുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. പദ്ധതിയുടെ മുൻകാലങ്ങളിലെ മൂന്ന് ഘട്ടങ്ങൾ ചില റൂട്ടുകളിലെ ബസുകളുടെ ട്രിപ്പ് സമയം ഓരോ ബസിനും ഏകദേശം അഞ്ച് മിനിറ്റ് കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.