ദുബൈ: പണം തട്ടിയെടുക്കുന്നതിനായി ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ പേര് വ്യാജമായി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്നതായി ദുബൈ പൊലീസ്. സംശയാസ്പദ ലിങ്കുകൾ തുറക്കുകയോ അജ്ഞാത സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് പൊലീസ് അടിയന്തിര മുന്നറിയിപ്പ് നൽകി. പരാതികൾ സമർപ്പിക്കാൻ ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ വ്യക്തമാക്കി.
പരാതി നൽകാനായി ആളുകൾ കൺസ്യൂമർ പ്രൊട്ടക്ഷൻ വെബ്‌സൈറ്റുകൾ ഓൺലൈനിൽ തിരയുമ്പോഴാണ് തട്ടിപ്പിന്റെ തുടക്കം. യഥാർഥ സൈറ്റിന് പകരം തട്ടിപ്പുകാർ നിർമിച്ച വ്യാജ വെബ്‌സൈറ്റുകളിൽ എത്തുന്ന ഇരകളോട് പേര്, ഫോൺ നമ്പർ, ഇമെയിൽ, പരാതിയുടെ വിഷയം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടും. ഈ വിവരങ്ങൾ കൈക്കലാക്കിയ ശേഷം ഔദ്യോഗിക പ്രതിനിധിയെന്ന വ്യാജേന തട്ടിപ്പുകാർ ഇരകളെ ഫോണിൽ ബന്ധപ്പെടുകയും, അവർ നൽകിയ പരാതിയുടെ വിവരങ്ങൾ കൃത്യമായി പറഞ്ഞു കേൾപ്പിച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്യും.
തുടർന്ന്, പരാതി പരിഹരിക്കാനെന്ന വ്യാജേന ഒരു റിമോട്ട് ആക്‌സസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഈ ആപ്പ് ഫോണിലോ കമ്പ്യൂട്ടറിലോ പ്രവർത്തിക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ബാങ്കിങ്ങിൽ ലോഗിൻ ചെയ്യാൻ ഇരകളോട് നിർദേശിക്കും. ഇതോടെ സ്ക്രീൻ മിററിങ് വഴി ഉപയോക്താവിന്റെ ഫോൺ സ്ക്രീൻ പൂർണമായും കാണാനും നിയന്ത്രണം ഏറ്റെടുക്കാനും തട്ടിപ്പുകാർക്ക് സാധിക്കുന്നു. ഈ സുരക്ഷാവീഴ്ച മുതലാക്കി അവർ രഹസ്യ ബാങ്ക് വിവരങ്ങൾ ചോർത്തുകയും അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യുകയോ അനധികൃതമായി സാധനങ്ങൾ വാങ്ങുകയോ ചെയ്യുന്നു.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് ഓർമിപ്പിച്ചു. വ്യക്തിഗത വിവരങ്ങളും പണവും സുരക്ഷിതമായി സൂക്ഷിക്കാൻ ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടാലുടൻ ദുബൈ പൊലീസിന്റെ ഔദ്യോഗിക 'ഇ-ക്രൈം' പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിലോ വിളിച്ച് വിവരം റിപ്പോർട്ട് ചെയ്യണമെന്നും ആന്റി ഫ്രോഡ് സെന്റർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.