ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡ്; 424 മത്സരാർഥികൾ രണ്ടാം ഘട്ടത്തിലേക്ക്
ദുബൈ: 29-ാമത് ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് 46 രാജ്യങ്ങളിൽ നിന്നായി 424 മത്സരാർത്ഥികൾ യോഗ്യത നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 135 രാജ്യങ്ങളിൽനിന്നുള്ള 20,535 അപേക്ഷകൾ വിലയിരുത്തിയശേഷമാണ് രണ്ടാം ഘട്ടത്തിലേക്കുള്ള 424 പേരെ ഷോർട്ലിസ്റ്റ് ചെയ്തത്. സെപ്റ്റംബർ ഒന്നുമുതൽ 14 വരെയാണ് ലോകമെങ്ങും ഏറെ പ്രശസ്തമായ ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ പാരായണ മത്സരം.
16 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗത്തിലും 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലുമായാണ് മത്സരങ്ങൾ. 16 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗത്തിൽ മൊത്തം 14,040 പേർ അപേക്ഷിച്ചതിൽ 321 പേരെയാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 2,394 പേർ അപേക്ഷിച്ചതിൽ 50 പേരെ തെരഞ്ഞെടുത്തു. 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ 53 പേരാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
ഇത്തവണ ആകെ 1.2 കോടിയിലധികം ദിർഹമിന്‍റെ വൻ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. 16 വയസ്സിന് മുകളിലുള്ള വിഭാഗത്തിലെയും 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം ഡോളർ (ഏകദേശം 36.7 ലക്ഷം ദിർഹം) വീതമാണ് സമ്മാനമായി നൽകുക. രണ്ടാം സ്ഥാനക്കാർക്ക് ഒരുലക്ഷം ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 50,000 ഡോളറുമാണ് സമ്മാനം.
കൃത്യമായ ഉച്ചാരണശുദ്ധി, ശബ്ദ ഭംഗി, മികച്ച അവതരണം എന്നിവ മുൻനിർത്തി കടുത്ത പരിശോധനകൾക്ക് ശേഷമാണ് വിധികർത്താക്കൾ രണ്ടാം ഘട്ടത്തിലുള്ളവരെ തെരഞ്ഞെടുത്തതെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്മെന്റ് ഡയറക്ടർ ജനറലും അവാർഡ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ അഹമ്മദ് ദർവീശ് അൽ മുഹൈരി പറഞ്ഞു. അടുത്ത ഘട്ടത്തിലേക്കുള്ള ഏറ്റവും മികച്ച ഖുർആൻ പാരായണക്കാരെ കണ്ടെത്താൻ കർശനമായ മാനദണ്ഡങ്ങളാണ് അവാർഡ് കമ്മിറ്റി പിന്തുടരുന്നത്.
അവസാന ഘട്ടത്തിലെത്തുന്ന മികച്ച മത്സരാർഥികളെ റമദാനിൽ ദുബൈയിലെ പ്രമുഖ മസ്ജിദുകളിൽ തറാവീഹ് പ്രാർഥനകൾക്ക് നേതൃത്വം നൽകാൻ ക്ഷണിക്കും. ഇതിൽനിന്ന് പൊതുജനങ്ങളുടെ വോട്ടിങ്ങിലൂടെ ‘ലോകത്തിലെ ഏറ്റവും മനോഹരമായ ഖുർആൻ പരായണം’ തെരഞ്ഞെടുക്കും. 2027 ഫെബ്രുവരി എട്ടുമുതൽ 16 വരെയായിരിക്കും വോട്ടിങ്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ ഇക്കുറി റെക്കോർഡ് അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഈജിപ്തിൽ നിന്നാണ് -6,838. ഇന്തോനേഷ്യ (1,923), പാകിസ്താൻ (1,862), സിറിയ (1,511) തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.