യു.എ.ഇയില്‍ കോര്‍പറേറ്റ് ടാക്‌സ് സമര്‍പ്പിക്കാനുള്ള സമയം 30 വരെ; വീഴ്ച വരുത്തിയാല്‍ കനത്ത പിഴയെന്ന് ടാക്‌സ് അതോറിറ്റി
അബൂദബി: യു.എ.ഇയില്‍ കോര്‍പറേറ്റ് ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും നികുതി അടച്ചുതീര്‍ക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ) ഓര്‍മപ്പെടുത്തി. 2025 ഡിസംബര്‍ 31ന് സാമ്പത്തിക വര്‍ഷം അവസാനിച്ച എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഈ കാലാവധി ബാധകമാണ്. അനുവദിച്ച സമയപരിധിക്കുള്ളില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും കനത്ത പിഴ ചുമത്തുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നികുതി നിയമപ്രകാരം സാമ്പത്തിക വര്‍ഷം അവസാനിച്ച് ഒമ്പത് മാസത്തിനകം റിട്ടേൺ സമര്‍പ്പിക്കുകയും കുടിശ്ശിക തുക അടച്ചുതീര്‍ക്കുകയും വേണം. നികുതി ഇളവുകള്‍ക്ക് അര്‍ഹതയുള്ള സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്ത ഇളവ് ലഭിച്ച വ്യക്തികളും നിശ്ചിത തീയതിക്കകം വാര്‍ഷിക ഡിക്ലറേഷനുകള്‍ സമര്‍പ്പിക്കണം.
സ്ഥാപനങ്ങള്‍ കരുതേണ്ട പ്രധാന രേഖകള്‍
ഇടപാട് വിവരങ്ങള്‍: നികുതി കാലയളവില്‍ നടന്ന എല്ലാ ബിസിനസ് ഇടപാടുകളുടെയും രേഖ.
ആസ്തി വിവരങ്ങള്‍ : വാങ്ങലുകള്‍, വില്‍പ്പനകള്‍, ഒഴിവാക്കലുകള്‍ എന്നിവ വ്യക്തമാക്കുന്ന അപ്ഡേറ്റ് ചെയ്ത ആസ്തി രജിസ്റ്റര്‍.
ബാധ്യതകള്‍: കമ്പനിയുടെ നിലവിലുള്ള സാമ്പത്തിക ബാധ്യതകളുടെയും കടങ്ങളുടെയും വിശദാംശങ്ങള്‍.
ഓഹരി പങ്കാളിത്തം: നികുതി കാലയളവില്‍ കമ്പനിയിലുള്ള ഓഹരി ഘടനയും ഉടമസ്ഥാവകാശ വിവരങ്ങളും.
ചെറുകിട ബിസിനസ് ഇളവുകള്‍ക്ക് അര്‍ഹതയുള്ളവരാണെങ്കിലും വരുമാനവും ഇളവുകള്‍ക്കുള്ള അര്‍ഹതയും തെളിയിക്കുന്ന രേഖകള്‍ കൃത്യമായി സൂക്ഷിക്കണം. നികുതി ഇളവുള്ള സ്ഥാപനങ്ങളും ആവശ്യമായ രേഖകള്‍ കരുതണം. അവസാന നിമിഷത്തെ തിരക്കും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ എത്രയും വേഗം എഫ്.ടി.എയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘ഇമാറ ടാക്‌സ്’ വഴി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ടോ അല്ലെങ്കില്‍ എഫ്.ടി.എ അംഗീകൃത ടാക്‌സ് ഏജന്‍റുമാര്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. വിശദമായ മാര്‍ഗനിർദേശങ്ങളും വിവരങ്ങളും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.