ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ ദുബൈ റൈഡിൽ പങ്കെടുക്കുന്നവർ (ഫയൽ)
ദുബൈ: ആരോഗ്യ സംരക്ഷണത്തിന്റെ ദുബൈ മാതൃകയായി വളർന്നുപന്തലിച്ച ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കമാകും. ചലഞ്ചിന്റെ ഏഴാം എഡിഷൻ ഒക്ടോബർ 28 മുതൽ നവംബർ 26വരെ ഒരു മാസം നീളും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ ആരംഭിച്ച സംരംഭമാണിത്.
ഒരു മാസം എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന് ചിലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കപ്പെടും. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ചലഞ്ചിന്റെ ഭാഗമായ വൻ പരിപാടികളായ ദുബൈ റൈഡ്, ദുബൈ റൺ എന്നിവയും ഇത്തവണയും ഗംഭീരമായി ഒരുക്കും. ഇവയുടെ രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിച്ചാണ് ദുബൈ റൺ ഒരുക്കാറുള്ളത്. പല കുടുംബങ്ങളും ഒന്നിച്ച് പരിശീലനം നടത്തി,
ഒരുമിച്ചോടി ദുബൈ റണ്ണിന്റെ ഭാഗമാകാനുള്ള ശ്രമം ചലഞ്ചിന്റെ തുടക്കം മുതൽ ആരംഭിക്കാറുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങൾ ശീലമാക്കുന്നതോടെ ജീവിതശൈലി രോഗങ്ങൾ കുറക്കാനാവുമെന്നും എല്ലാവർക്കും ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം സാധ്യമാക്കാമെന്നുമുള്ള സന്ദേശമാണ് ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.