ഷാര്‍ജ: അജ്മാന്‍, ഷാര്‍ജ, ദുബൈ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന സൈക്കിള്‍ പാത വരുന്നു. 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും ഈ പാതയെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന ഷാര്‍ജ നഗരാസൂത്രണ കൗണ്‍സിലിലാണ് (എസ്.യു.പി.സി) തീരുമാനം ഉണ്ടായത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതിെൻറ ലക്ഷ്യം. ആരോഗ്യകരമായ ജീവിത രീതി പ്രോത്സാഹിപ്പിക്കുക, അന്തരീക്ഷ മലിനീകരണം ചെറുക്കുക തുടങ്ങിയ ഘടകങ്ങളും ഇതിനു പിന്നിലുണ്ട്.തീരമേഖകളിലൂടെയായിരിക്കും ഈ പാത വരുന്നത്. അജ്മാന്‍ ഷാര്‍ജ അതിര്‍ത്തിയായ അല്‍ ഫിഷ്ത്തിലെ മുന്‍തസ സ്ട്രീറ്റില്‍ നിന്ന് തുടങ്ങി അല്‍ ജുബൈല്‍, അല്‍ മജാസ്, ഖാലിദ് തടാകം, അല്‍ ഖസബ, അല്‍ മീന റോഡ്, അല്‍ ഖാന്‍ കായല്‍ വഴി അല്‍ മംസാറില്‍ ദുബൈ അതിര്‍ത്തിയില്‍ എത്തുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ അഞ്ചര കിലോമീറ്റര്‍ ദൂരം അൽ മജാസ് വാട്ടര്‍ഫ്രണ്ട് മേഖലയിലായിരിക്കും. രാജ്യ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ കാഴ്ച്ചപാടിന്‍െറ ഭാഗമായിട്ടാണ് ഈ സൈക്കില്‍ വ്യായാമ പാത ഒരുക്കുന്നതെന്ന് എസ്.യു.പി.സി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി പറഞ്ഞു.
സമൂഹത്തിെൻറ എല്ലാ മേഖലകളെയും നല്ല നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇത്തരം പദ്ധതികള്‍ വഴി ഷാര്‍ജ ഉന്നം വെക്കുന്നത്. വിനോദ മേഖലയില്‍ വന്‍ ഉണര്‍വ്വാണ് ഉണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് വിപുലമായ അടിസ്ഥാന സൗകര്യ വികസനങ്ങളും നഗര പ്രദേശങ്ങളുടെ ഭംഗികൂട്ടലും അനുസ്യൂതം തുടരുകയാണ്. സൈക്കിള്‍ പാത വരുന്നതോടെ തീരമേഖലക്ക് കൂടുതല്‍ ഉണര്‍വുണ്ടാകും. നിലവില്‍ നടപ്പാതകളിലൂടെയാണ് ഷാര്‍ജക്കാര്‍ സൈക്കിള്‍ ചവിട്ടുന്നത്. ഇത് നിയമ വിരുദ്ധവുമാണ്. പിടിക്കപ്പെട്ടാല്‍ പിഴയും ലഭിച്ചേക്കാം. അജ്മാന്‍ അതിര്‍ത്തിയിലെ ഫിഷ്ത്ത് കടലോര മേഖലയുടെ വികസനം ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്ന മുറക്കായിരിക്കും ഇവിടെ നിന്ന് സൈക്കിള്‍ പാത ആരംഭിക്കുക. കണ്ണിന് കുളിര്‍മയും മനസിന് സന്തോഷവും ശരീരത്തിന് ആരോഗ്യവും പകരുന്ന മേഖലയില്‍ കൂടിയാണ് സൈക്കിള്‍ പാത കടന്ന് പോകുന്നത്. ദുബൈ മംസാര്‍ വരെയുള്ള 27 കിലോമീറ്റര്‍ ദുരം ചവിട്ടി എത്തുന്നതിനിടക്ക് ഒരു മടുപ്പും പിടികൂടുകയില്ല. അത്രക്ക് പ്രകൃതി രമണീയ കാഴ്ച്ചകള്‍ ഈ വഴിയിലുണ്ട്. ഇതിനിടയില്‍ കാണാന്‍ കാഴ്ച്ചകളും നിരവധി. മത്സ്യബന്ധനം, ജെറ്റ്സ്കീ പ്രകടനം, സംഗീത ജലധാര, ദേശാടന പക്ഷികള്‍, കായല്‍, കടല്‍ കാഴ്ച്ചകള്‍, കച്ചവട കേന്ദ്രങ്ങള്‍, അല്‍ഖാനിലെ പൗരാണിക നഗരം, ഉദ്യാനങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കാഴ്ച്ചകളിലൂടെയാണ് സൈക്കിള്‍ പാത കടന്ന് പോകുന്നത്. അന്തരീക്ഷ മലിനികരണം കുറക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും ഏറെ അനുയോജ്യമായ വാഹനമാണ് സൈക്കിള്‍. ലോകത്തിലെഏറ്റവും വലിയ സൈക്കിള്‍ പാതയുള്ളത് ഹോളണ്ടിലാണ്. ഹോളണ്ടിലെ ജനങ്ങള്‍ യന്ത്ര വാഹനങ്ങളെക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് സൈക്കിളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.