ദുബൈ: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി നിർദേശിച്ച സുരക്ഷാ നടപടികൾ പാലിക്കാത്തതിനെ തുടർന്ന് അൽ റിഗത്ത് അൽ ബൂത്തീന പ്രദേശത്തെ ആമർ സെൻറർ അടച്ചുപൂട്ടാൻ ദുബൈ എക്കണോമി ഉത്തരവിട്ടു. കർശന നിയന്ത്രണങ്ങളോടെ പൂർണമായും സാമൂഹ്യ അകലം പാലിച്ച് മാത്രമെ പ്രവർത്തിക്കാവൂ എന്ന ഉത്തരവ് നിലനിൽക്കെ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 30 ശതമാനത്തിൽ അധികം ജോലിക്കാർ ജോലിക്കെത്തിയെന്ന് മാത്രമല്ല, കവാടങ്ങളിൽ തെർമൽ സ്കാനറുകൾ സ്ഥാപിക്കുന്നതിലും വീഴ്ച വരുത്തി. ശാരീരിക അകലം പാലിക്കുന്ന സ്റ്റിക്കറുകൾ പ്രദർശിപ്പിക്കാതെയും ഉപഭോക്തൃ ഇരിപ്പിടങ്ങളിൽ അകലം പാലിക്കാതെയും സൗകര്യം ഒരുക്കിയെന്നതും നിയമലംഘനങ്ങളിൽ പെടുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അധികാരപ്പെടുത്തിയ വിവിധ വിസ, റെസിഡൻസി സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളാണ് ആമർ സെൻററുകൾ.
കഴിഞ്ഞ രണ്ട് ആഴ്ചകളായി കോവിഡ് 19 ചെറുക്കുന്നതിനായി ദുബൈയിൽ ശക്തമായ നിയന്ത്രണങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ എമിറേറ്റിലെ 1,028 വാണിജ്യ ഔട്ട്ലെറ്റുകൾ പരിശോധിച്ചതായും ഒരെണ്ണമൊഴികെ ഇവയെല്ലാം പാലിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ദുബൈ എക്കണോമി അറിയിച്ചു. എല്ലാ ഔട്ട് ലെറ്റുകളും പൂർണമായി നിർദേശങ്ങൾ പാലിക്കുന്നതിനാൽ മുന്നറിയിപ്പോ പിഴയോ ചുമത്തേണ്ടി വന്നിട്ടില്ലെന്നും എക്കണോമി ചൂണ്ടിക്കാട്ടി. കോവിഡ് 19 മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷം സമ്പദ്വ്യവസ്ഥ പതുക്കെ വീണ്ടും തുറക്കുന്നതിനാൽ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി ഷോപ്പിങ് മാളുകളോ വാണിജ്യ ഔട്ട്ലെറ്റുകളോ സന്ദർശിക്കുന്നവർ ഫേസ് മാസ്ക് നിർബന്ധമായി ധരിക്കണം. ഒപ്പം സാമൂഹ്യ അകലം പാലിക്കുകയും വേണം. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഇത്തരം മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കണമെന്നും കർശന നിർദേശമുണ്ട്.
വിപണികൾ ആരംഭിക്കുമ്പോൾ തന്നെ തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. ഫേസ് മാസ്ക്കുകളും കൈയുറകളും ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക, അണുനശീകരണ യജ്ഞം നടക്കുന്ന സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുക തുടങ്ങി കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ പാലിക്കാൻ ദുബൈ എക്കണോമി വ്യാപാരികളോട് നിർദേശിച്ചു. കോവിഡ് 19 മുൻകരുതൽ മാർഗനിർദേശങ്ങൾ പാലിക്കാത്തത് ശ്രദ്ധയിൽപെട്ടാൽ ദുബൈ കൺസ്യൂമർ ആപ് വഴി 600545555 എന്ന നമ്പറിലോ അല്ലെങ്കിൽ കൺസ്യൂമർ റൈറ്റ്സ് വെബ്സൈറ്റിലോ റിപ്പോർട്ട് ചെയ്യാൻ എക്കണോമി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.