ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിലുണ്ടായ ഗുരുതര പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് ജനതാ കൾച്ചറൽ സെന്റർ ആവശ്യപ്പെട്ടു. പ്രവാസികളുടെ മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന പാസ്പോർട്ട് ഫീസ് വർധന കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണം.
ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന രാജ്യങ്ങളിലൊന്നായ യു.എ.ഇയിൽ 45 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നത്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് വിവിധ സേവനങ്ങൾക്കായി ഇന്ത്യൻ എംബസിയെയും കോൺസുലേറ്റുകളെയും ആശ്രയിക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമല്ലാത്തതിനാൽ ആയിരക്കണക്കിന് പ്രവാസികൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
ഇതിനിടെയാണ് പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് വീണ്ടും വർധിപ്പിച്ച് കേന്ദ്ര സർക്കാർ പ്രവാസികൾക്ക് അധിക സാമ്പത്തിക ഭാരം ചുമത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും ബന്ധപ്പെട്ട അധികൃതരും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ട് കോൺസുലർ സേവനങ്ങൾ പൂർണമായും സാധാരണ നിലയിലാക്കണമെന്ന് ജനതാ കൾച്ചറൽ സെന്റർ പ്രസിഡന്‍റ് പി.ജി. രാജേന്ദ്രൻ, സെക്രട്ടറി ടെന്നിസൻ ചേന്നാപ്പള്ളി, ട്രഷറർ സുനിൽ മയ്യന്നൂർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.