അബൂദബി: യു.എ.ഇയിൽ വരും മാസങ്ങളിൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഫെഡറൽ നികുതി നിയമങ്ങളിൽ ധനമന്ത്രാലയം മാറ്റങ്ങൾ വരുത്തി. ഇ-സിഗരറ്റ് ലിക്വിഡുകൾക്കുള്ള മിനിമം എക്സൈസ് വില നിശ്ചയിക്കലും കോർപറേറ്റ് ടാക്സ് ഓഡിറ്റ് നിർബന്ധമാക്കുന്നതിന്‍റെ മാനദണ്ഡങ്ങളുമാണ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി നിലവിൽ വരുന്നത്.
ഇ-സിഗരറ്റ് ലിക്വിഡുകൾ
പുതിയ തുക: ഇ-സിഗരറ്റ് അടക്കമുള്ള ഇലക്ട്രോണിക് സ്മോക്കിങ് ഡിവൈസുകളിൽ ഉപയോഗിക്കുന്ന ലിക്വിഡുകൾക്ക് മില്ലിലിറ്ററിന് കുറഞ്ഞത് ഒരു ദിർഹം മിനിമം എക്സൈസ് വിലയായി നിശ്ചയിച്ചു (കാബിനറ്റ് തീരുമാനം 137/2026).
100% നികുതി: ഇ-സിഗരറ്റ് ലിക്വിഡുകൾക്ക് നിലവിലുള്ള 100 ശതമാനം എക്സൈസ് നികുതി നിരക്ക് തുടർന്നും ബാധകമായിരിക്കും.
വില വ്യത്യാസം: പുതിയ നിബന്ധന പ്രകാരം 60 മില്ലിമീറ്റർ വരുന്ന ഒരു ബോട്ടിൽ ലിക്വിഡിന് മിനിമം എക്സൈസ് അടിസ്ഥാന വില 60 ദിർഹമായിരിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും 100 ശതമാനം എക്സൈസ് നികുതി കണക്കാക്കുക.
ബിസിനസുകാർ ശ്രദ്ധിക്കാൻ: കുറഞ്ഞ വിലയിൽ ലിക്വിഡുകൾ ഇറക്കുമതി ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്നിനുമുമ്പ് സ്റ്റോക്കുകളും വില വിവരങ്ങളും പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്.
കോർപറേറ്റ് ടാക്സ്
ഓഡിറ്റഡ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്‍റുകൾ നിർബന്ധം (ഒക്ടോബർ ഒന്നുമുതൽ)
വാർഷിക വരുമാന പരിധി: നികുതി കാലയളവിൽ വാർഷിക വരുമാനം അഞ്ചു കോടി ദിർഹത്തിന് മുകളിലുള്ള സ്ഥാപനങ്ങൾ ഓഡിറ്റ് ചെയ്ത ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്‍റുകൾ നിർബന്ധമായും തയ്യാറാക്കണം (മിനിസ്റ്റീരിയൽ തീരുമാനം 84/2026).
ഫ്രീസോൺ കമ്പനികൾക്ക് പ്രത്യേക നിബന്ധന: ‘ക്വാളിഫൈയിങ് ഫ്രീസോൺ വ്യക്തികൾ/കമ്പനികൾ’ ക്ക് അഞ്ചുകോടി ദിർഹം വരുമാന പരിധി ബാധകമല്ലെങ്കിലും നിർബന്ധമായും ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്‍റുകൾ ഓഡിറ്റ് ചെയ്ത് സൂക്ഷിക്കണം.
ഡെസിഗ്നേറ്റഡ് സോണുകളിലെ വിതരണക്കാർ: ഡെസിഗ്നേറ്റഡ് സോണുകളിൽ പ്രവർത്തിക്കുന്ന ഫ്രീസോൺ വിതരണ കമ്പനികൾ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ പുതിയ നിബന്ധനകൾക്കനുസൃതമായി ഓരോ ഇടപാടുകളുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്.
2025 ജനുവരി ഒന്നുമുതൽ ആരംഭിക്കുന്ന സാമ്പത്തിക വർഷങ്ങൾക്ക് ബാധകം: ഈ പുതിയ ഓഡിറ്റ് മാനദണ്ഡങ്ങൾ 2025 ജനുവരി ഒന്നു മുതലോ അതിനു ശേഷമോ ആരംഭിക്കുന്ന ടാക്സ് കാലയളവുകൾക്കാണ് ബാധകമാകുന്നത്. നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കാനും, വിപണിയിലെ കൃത്രിമങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് ഫെഡറൽ ടാക്സ് അതോറിറ്റിയും ധനമന്ത്രാലയവും പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.