അജ്മാന് : എമിറേറ്റിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കൂടുതല്‍ ബസ് യാത്രാ സൗകര്യമൊരുക്കി അജ്മാന് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്. പൊതുവില്‍ കുറഞ്ഞ വാടക നിരക്കും മെച്ചപ്പെട്ട ജീവിത സാഹചര്യവും വലിയൊരു അളവില്‍ ജനങ്ങള്‍ അജ്മാനില്‍ വന്നു ചേരാന്‍ ഇടനല്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കൂടുതൽ ബസുകള്‍ നിരത്തില്‍ ഇറക്കിയിരിക്കുകയാണ് അജ്മാന് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്. അജ്മാന് മുസല്ലയിലെ ബസ് സ്റ്റേഷനില്‍ നിന്നും രാവിലെ ആറു മുതല്‍ രാത്രി 12 വരെ നിരവധി സര്‍വീസുകളാണ് എമിറേറ്റിെൻറ വിവിധ മേഖലകളിലേക്ക് ഒരിക്കിയിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികള്‍ ഏറെ താമസിക്കുന്ന മേഖലകളിലേക്ക് ചെറുതും വലുതുമായ ബസ് സര്‍വീസുകളുടെ എണ്ണം ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ അജ്മാനില്‍ നിന്ന് അബൂദബി, ദുബൈ, റാസൽ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ബസുകളും ഒാടുന്നുണ്ട്.
ബസുകളിൽ വാർത്തകളും സിനിമകളും ഇൻറർനെറ്റ് സൗകര്യങ്ങളും കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും അടക്കം വ്യത്യസ്ത ഗെയിമുകളുമടങ്ങുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബസുകള്‍ ആഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയത്. പുതിയതായി നിലവില്‍ വന്ന ജനവാസ കേന്ദ്രങ്ങളിലേക്കടക്കം ബസ് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം യാത്രക്കാര്‍ക്ക് ശീതികരണ സൗകര്യത്തോടു കൂടി പുതിയ നിരവധി കാത്തിരിപ്പ് കേന്ദ്രങ്ങളും നിലവില്‍ വന്നു കഴിഞ്ഞു. കാത്തിരിപ്പ് കേന്ദ്രങ്ങളോടനുബന്ധിച്ച് സമയവിവരപട്ടികയും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാണ്. ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രത്തില്‍ ഭക്ഷണം കഴിക്കുകയോ, ഉറങ്ങുകയോ, പുകവലിക്കുകയോ തുപ്പുകയോ വൃത്തിഹീനമാക്കുകയോ ചെയ്യുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അധൃകൃതര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഈ വർഷം ആദ്യ പകുതിയില്‍ 13 ലക്ഷം യാത്രക്കാര്‍ ബസ് ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയതായാണ് കണക്ക്. പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ 60 ലക്ഷം ദിര്‍ഹം ചിലവില്‍ പുതിയ ബസ് സ്റ്റേഷനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോടു ചേര്‍ന്ന് പണികഴിപ്പിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.