ദുബൈ: ക്വാളിറ്റി കെയര്‍ ഇന്ത്യയുമായി (ക്യൂ.സി.ഐ.എല്‍) ലയിക്കാനുള്ള പദ്ധതിക്ക് ഓഹരി ഉടമകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ അറിയിച്ചു. 96.68 ശതമാനം ചെറുകിട ഓഹരി ഉടമകളും വായ്പാ ദാതാക്കളും പദ്ധതിയെ പിന്തുണച്ചു വോട്ടു ചെയ്തു. ലയനത്തിന് മുന്നോടിയായുള്ള ഓഹരി കൈമാറ്റത്തിന് കമ്പനിയുടെ ഓഹരി ഉടമകളില്‍ നിന്ന് ലഭിച്ച പിന്തുണയെത്തുടര്‍ന്നാണ് ഈ അംഗീകാരം.
നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അനുസരിച്ച് ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അടക്കമുള്ള അംഗീകാരങ്ങള്‍ ലഭിച്ച ശേഷം അടുത്ത ത്രൈമാസത്തില്‍ ലയനം പൂര്‍ത്തിയാക്കും. ലയനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നു ആശുപത്രി ശൃംഖലകളില്‍ ഒന്നായി മാറും. ഒന്‍പതു സംസ്ഥാനങ്ങളിലും 28 നഗരങ്ങളിലും അതിന് സാന്നിധ്യവുമുണ്ടാകും. ലയനത്തിനു ശേഷം 39 ആശുപത്രികളും 10,625 ലധികം കിടക്കകളും ആയിരിക്കും ഉണ്ടാകുക.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, മറ്റ് അനുബന്ധ ആരോഗ്യ സേവനങ്ങള്‍ എന്നിവയിലൂടെ 36,307ലധികം ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും പിന്തുണയോടെ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് സേവനം നല്‍കും. ലയനത്തിന്‍റെ ഭാവിയിലും ദീര്‍ഘകാല മൂല്യത്തിലും ഓഹരി ഉടമകള്‍ക്കുള്ള ശക്തമായ വിശ്വാസമാണ് ഈ പിന്തുണ പ്രതിഫലിപ്പിക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.