ദുബൈയിലെത്തിയ ഇന്ത്യൻ ബാഡ്മിന്റൺ ടീമിന് കോൺസുൽ ജനറൽ അമൻ പുരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു
ദുബൈ: ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്ച ദുബൈ എക്സ്പോ സിറ്റിയിൽ തുടക്കം. ടൂർണമെന്റിൽ പങ്കെടുക്കാൻ പി.വി. സിന്ധു അടക്കമുള്ള ഇന്ത്യൻ താരങ്ങൾ ദുബൈയിലെത്തി. ഈ മാസം 19 വരെ നടക്കുന്ന ടൂർണമെന്റിൽ 17 ടീമുകളാണ് കൊമ്പുകോർക്കുന്നത്.
യു.എ.ഇ, മലേഷ്യ, കസാഖ്സ്താൻ ടീമുകൾക്കൊപ്പം ഗ്രൂപ് ബിയിലാണ് ഇന്ത്യ. യു.എ.ഇ ടീമിൽ ഏഴ് മലയാളി താരങ്ങൾ കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ ടീമിന് കോൺസുൽ ജനറൽ അമൻ പുരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കസാഖ്സ്താനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ പ്രയാണം തുടങ്ങുന്നത്. ഗ്രൂപ് എയിൽ ചൈന, കൊറിയ, സിംഗപ്പൂർ, ഉസ്ബകിസ്താൻ ടീമുകൾ ഏറ്റുമുട്ടും. ഇന്തോനേഷ്യ, തായ്ലൻഡ്, ബഹ്റൈൻ, സിറിയ, ലബനാൻ ടീമുകൾ ഗ്രൂപ് സിയിലും ജപ്പാൻ, ചൈനീസ് തായ്പേയ്, ഹോങ്കോങ്, പാകിസ്താൻ ടീമുകൾ ഗ്രൂപ് ഡിയിലും മത്സരിക്കുന്നു. പുരുഷ, വനിത വിഭാഗങ്ങളിലായി സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങൾ നടക്കും. ഗ്രൂപ് മത്സരങ്ങൾക്കുശേഷം നോക്കൗട്ട് മത്സരം നടക്കും. വിജയികൾക്ക് വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാം. ഓരോ ഗ്രൂപ്പിലെയും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് യോഗ്യത നേടും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ മത്സരങ്ങളുണ്ട്. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്ത് കളി കാണാം. 50 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.