അബൂദബി: അറബ് ജനതയുടെ ആദിമ കാലഘട്ടം മുതലുള്ള വളർച്ച അടയാളപ്പെടുത്തുന്ന അൽ ഹൊസൻ കോട്ട വീണ്ടും ചരിത്ര കുതുകികളുടെ കേന്ദ്രമാകുന്നു. നവീകരണം പൂർത്തിയാക്കിയ കോട്ട നാളെ സന്ദർശകർക്കായി തുറന്നുകൊടുക്കും. ഒരാഴ്ച നീളുന്ന ആഘോഷങ്ങളോടെയാണ് കോട്ടയുടെ പുതിയ മുഖം അവതരിപ്പിക്കെപ്പടുന്നത്. ഒരു കാലത്ത് യു.എ.ഇ.യുടെ ഭരണ സിരാകേന്ദ്രമായിരുന്നത് ഇൗ കോട്ടയാണ്. 1760-കളിൽ ബനിയാസ് ഗോത്രവർഗ്ഗം ലിവയിലെ മരുപ്രദേശത്തുനിന്ന് അബൂദബി തീരത്തെത്തുകയും മൽസ്യ ബന്ധനവും മുത്തുവാരലുമൊക്കെയായി സമൂഹമായി കഴിയാൻ ആരംഭിക്കുകയും ചെയ്തു. ഇവർ ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ 1795-ലാണ് കോട്ടയുടെ നിർമിക്കുന്നത്.
ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഭരണ ചുമതലയേറ്റതോടെയാണ് കോട്ട അബൂദബിയുടെ തന്ത്രപ്രധാന കേന്ദ്രമായി മാറി. ഇതിനോട് ചേർന്ന് മജ്ലിസ് കൂടി നിർമ്മിച്ചതോടെ സാംസ്കാരിക കേന്ദ്രമായും അൽ ഹൊസൻ അറിയപ്പെടാൻ തുടങ്ങി. കലാ സാംസ്കാരിക പ്രവർത്തകർക്ക് ഒത്തുകൂടാനും ആശയങ്ങൾ പങ്കു വെക്കാനുമുള്ള അവസരം ഇപ്പോഴും കോട്ട നൽകുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിെൻറ അവസാനം മുതൽ അബൂദബിയിൽ സംഭവിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മാറ്റങ്ങൾ ഇവിടുത്തെ മ്യൂസിയത്തിൽ നിന്ന് അറിയാം. അബൂദബിയിലെ ജനതയുടെ ജീവിതം, തൊഴിൽ സാഹചര്യങ്ങൾ, എണ്ണയുടെ കണ്ടെത്തൽ രാജ്യത്തുണ്ടാക്കിയ മാറ്റം എന്നിവയെല്ലാം കോട്ടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നിരവധി തന്ത്രപ്രധാന യോഗങ്ങൾക്കും തീരുമാനങ്ങൾക്കും വേദിയായ കോട്ടയിലെത്തിയ പ്രമുഖരുടെ ചിത്രങ്ങൾ, ലഭ്യമായ വീഡിയോ ദൃശ്യങ്ങൾ എന്നിവയുടെ പ്രദർശനം ഒരാഴ്ച നീളുന്ന ആഘോഷങ്ങളിലെ പ്രധാന ആകർഷണമാണ്. പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിർമാണവും പ്രദർശനവും ശില്പശാലകളും ഇൗ കാലയളവിൽ നടക്കും. സ്വദേശി കലാകാരന്മാരുെട നൃത്തസംഗീത പരിപാടികളും എല്ലാ ദിവസവുമുണ്ടാവും. ഞായർ മുതൽ വ്യാഴംവരെ രാവിലെ പത്തുമുതൽ രാത്രി പത്തുവരെയും വെള്ളി, ശനി ദിവസങ്ങളിൽ പതിനൊന്നുവരെയുമാണ് കോട്ടയിൽ സന്ദർശകരെ അനുവദിക്കുക. സാംസ്കാരിക വിനോദസഞ്ചാരികൾക്ക് യു.എ.ഇ.യെ ഏറ്റവും നന്നായി മനസിലാക്കാൻ അൽ ഹൊസൻ കോട്ട സഹായിക്കുമെന്ന് വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് അണ്ടർസെക്രട്ടറി സൈഫ് സായിദ് ഗൊബാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.