ഫുജൈറ: സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതമൂല്യങ്ങൾ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശര്‍ഖി. ഫുജൈറ കിരീടാവകാശിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന 'അൽ ബദർ' പരിപാടിയുടെ സമാരംഭത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുമായി ബന്ധപ്പെട്ട് പത്തുലക്ഷം ദിര്‍ഹമിന്റെ സമ്മാനം നല്കുന്ന മത്സരങ്ങൾ നടക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ മത്സരാർഥികള്‍ക്ക് പങ്കെടുക്കാം. കവിത, ചിത്രരചന, കാലിഗ്രഫി, മൾട്ടിമീഡിയ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ ഉണ്ടാവുക. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിത മൂല്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും അവാർഡ് ലക്ഷ്യമിടുന്നു. വിജയിക്കുന്ന കലാസൃഷ്ടികൾ അൽ ബദർ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കും. വിജയിച്ചതും യോഗ്യത നേടിയതുമായ കലാസൃഷ്ടികൾ പ്രത്യേക പരിപാടിയിൽ പ്രദർശിപ്പിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. അവസാന തീയതി സെപ്റ്റംബർ 25. ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന 'മൗലിദ് അൽ നബവി' ആഘോഷ പരിപാടിയിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. 'അൽ-ബദർ'നെക്കുറിച്ചും മത്സര പരിപാടികളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനും കലാസൃഷ്ടികൾ സമര്‍പ്പിക്കുന്നതിനും https://www.albdr.ae/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.