അജ്മാന്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം തടവ്. അജ്മാൻ ക്രിമിനൽ കോടതിയാണ് 51കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. തടവ് കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു. അഞ്ചുവയസ്സുള്ള പെൺകുട്ടിയെ വാഹനത്തില്‍ കയറ്റി ലൈംഗികമായി പീഡിപ്പിച്ചതായും അശ്ലീല പ്രവൃത്തികളുടെ ദൃശ്യങ്ങൾ പകർത്തിയതുമാണ് പ്രതിക്കെതിരായ കേസ്.
രണ്ടു കുട്ടികളെ കാണാതായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. കുട്ടികൾ അപരിചിതരുടെ കാറിനുള്ളിലുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ആളുകള്‍ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതി തങ്ങളോട് കാറിൽ കയറാൻ ആവശ്യപ്പെട്ടുവെന്നും എട്ടു വയസ്സുള്ള ആൺകുട്ടിയെ മുൻ സീറ്റിലും അഞ്ചു വയസ്സുള്ള പെൺകുട്ടിയെ പിൻസീറ്റിലും ഇരുത്തിയെന്ന് കുട്ടികള്‍ പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയോട് അടിവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടശേഷം ഫോണിൽ ചിത്രീകരിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ലൈംഗിക പീഡനം, അസഭ്യം പറയൽ, പൊതു അസഭ്യം, മോഷണം തുടങ്ങിയ 37 ക്രിമിനൽ കേസുകളിൽ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു കേസില്‍ ഇയാളെ നാടുകടത്തിയതായിരുന്നെന്നും പിന്നീട് തിരിച്ചെത്തിയതാണെന്നും പൊലീസ് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ആറു കുട്ടികളുടെ നഗ്നചിത്രങ്ങൾ പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.