അബൂദബി: മുപ്പത്തിയഞ്ചാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേള(എ.ഡി.ഐ.ബി.എഫ്) നീട്ടിവച്ചതായി അബൂദബി അറബിക് ഭാഷാകേന്ദ്രം(എ.എല്‍.സി) അറിയിച്ചു. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന മേള സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ തീയതികളിലാണ് നടക്കുക. മികച്ച സന്ദര്‍ശക അനുഭവം നിലനിര്‍ത്തിക്കൊണ്ട് ശക്തമായ ആഗോള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് പരിപാടിയുടെ തിയ്യതി പുനക്രമീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രസാധകര്‍, എഴുത്തുകാര്‍, ആഗോളതലത്തില്‍ നിന്നുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഒത്തുകൂടാനുള്ള പ്ലാറ്റ്‌ഫോം ആയാണ് എ.ഡി.ഐ.ബി.എഫ് നിലകൊള്ളുന്നത്. അന്താരാഷ്ട്ര പങ്കാളികളുമായും പ്രസാഥനാലയങ്ങളുമായും ബന്ധപ്പെട്ട യു.എ.ഇ അധികൃതരുമായും ചര്‍ച്ച ചെയ്താണ് മേളയുടെ പുതിയ തിയ്യതി നിര്‍ണയിച്ചതെന്ന് എ.എല്‍.സി അറിയിച്ചു. യാത്രാസൗകര്യം, അന്താരാഷ്ട്ര അതിഥികളുടെ പങ്കാളിത്തം, പ്രസിദ്ധീകരണ വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ലോജിസ്റ്റിക്കല്‍ പരിഗണനകള്‍ എന്നിവ ചര്‍ച്ചകളില്‍ വിലയിരുത്തിയ ശേഷമായിരുന്നു ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
പുസ്തകമേളയ്‌ക്കൊപ്പം ഇരുപതാമത് ശൈഖ് സായിദ് പുസ്തക പുരസ്‌കാര വിതരണവും നടക്കും. ആയിരക്കണക്കിന് സന്ദര്‍ശകര്‍ പുസ്തകമേളയില്‍ സംബന്ധിക്കും. വിജ്ഞാനം, സര്‍ഗാത്മകത, സംവാദം എന്നിവയുടെ കേന്ദ്രമെന്ന യു.എ.ഇയുടെ പങ്ക് ശക്തിപ്പെടുത്തുന്നതാണ് എ.ഡി.ഐ.ബി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.