ഫുജൈറ: യു.എ.ഇ കായിക മന്ത്രാലയം സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘എമിറേറ്റ്സ് സമ്മർ’ ഫെസ്റ്റിവൽ ആഗസ്റ്റ് മൂന്നുമുതൽ 20 വരെ ഫുജൈറയിലെ സായിദ് സ്പോർട്സ് കോംപ്ലക്സിൽ നടക്കും. 'നമ്മുടെ വേനൽക്കാലം രാജ്യത്തിന്റെ ഊർജ്ജം' എന്ന പ്രമേയത്തിൽ നടക്കുന്ന ഈ കായികമേളയിൽ എട്ടുമുതൽ 16 വയസ്സ് വരെ പ്രായമുള്ള മുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുക്കും. കുട്ടികളിൽ കായിക സംസ്കാരം വളർത്താനും ആരോഗ്യകരമായ സമൂഹത്തെ വാർത്തെടുക്കാനുമാണ് മേള ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ 'വി ദ യു.എ.ഇ 2031' വിഷനും 'ഇയർ ഓഫ് ദി ഫാമിലി' പദ്ധതിയുടെ ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുന്നതാണ് ഈ കായിക ഉത്സവം. മേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി യു.എ.ഇ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പ്രസിഡന്റ് സയീദ് അലി അൽ അജീലിന്റെ അധ്യക്ഷതയിൽ ദുബൈയിൽ പ്രത്യേക യോഗം ചേർന്നു. രജിസ്ട്രേഷൻ രീതികൾ, മാധ്യമ-മാർക്കറ്റിങ് തന്ത്രങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.
കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും മികച്ച കായിക ശീലങ്ങൾ വളർത്തിയെടുക്കാനും സമ്മർ ഫെസ്റ്റിവൽ മികച്ച അവസരമൊരുക്കും. മാർഷ്യൽ ആർട്സ് (തായ്‌ക്വോണ്ടോ, ജൂഡോ, ബോക്‌സിങ്, ജിയു-ജിറ്റ്‌സു), ബാഡ്മിന്റൺ, ചെസ്സ്, ആർച്ചറി (വില്ലുവിദ്യ), ഇൻഡോർ റോയിങ്, സ്‌പോർട്‌സ് യോഗ തുടങ്ങി വൈവിധ്യമാർന്ന കായിക ഇനങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിവിധ പ്രമുഖ കായിക ഫെഡറേഷനുകൾക്ക് പുറമെ ഫുജൈറയിലെ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിനിധി ഓഫീസും, 'അവ്ൻ' വോളണ്ടിയർ കൂട്ടായ്മയും മേളയുമായി സഹകരിക്കുന്നുണ്ട്. ആധുനിക കായിക സൗകര്യങ്ങളും നൂതനമായ പദ്ധതികളും വഴി സമൂഹത്തിൽ കായിക പങ്കാളിത്തം വർധിപ്പിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ശ്രമത്തിലാണ് കായിക മന്ത്രാലയമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.