ദുബൈ: ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ദുബൈയിലെ വൈദ്യുതി കണക്ഷനുകളുടെ എണ്ണത്തിൽ 5.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) വ്യക്തമാക്കി.
2022ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം വൈദ്യുതി കണക്ഷനുകളുടെ എണ്ണം 11,44,741 ആണ്. കഴിഞ്ഞ വർഷം ഇത് 10,84,596 ആയിരുന്നു. 5.5 ശതമാനമാണ് വളർച്ച. ആദ്യ ആറു മാസത്തിനിടെ 36 ലക്ഷം പേർക്കാണ് ദീവയുടെ സേവനം ലഭ്യമാക്കിയത്.
2023വരെ ദുബൈയിലെ ഊർജ ഉപയോഗത്തിന്റെ ആവശ്യകത കൂടുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യയും സാമ്പത്തിക വളർച്ചയും പരിഗണിച്ച് വൈദ്യുതി ഉൽപാദന ശേഷി പ്രതിദിനം 14,917 മെഗാവാട്ടായി വർധിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചതായി ദീവ സി.ഇ.ഒയും എം.ഡിയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പ്രതിദിന ജല ഉൽപാദനശേഷി 490 ദശലക്ഷം ഇംപീരിയൽ ഗാലൻ ആയും വർധിപ്പിക്കും. ദുബൈയുടെ ജനസംഖ്യ ഉയരുന്നതിനൊപ്പം സേവനങ്ങളുടെ വേഗത നിലനിർത്താനുള്ള ദീവയുടെ പരിശ്രമത്തിന്റെ ഭാഗമാണിത്. പ്രതിവർഷം വൈദ്യുതി ഉപഭോക്തൃ സമയനഷ്ടം (സി.എം.എൽ) കുറക്കുന്ന കാര്യത്തിൽ ദീവ പുതിയ ലോക റെക്കോഡ് കൈവരിച്ചു. യൂറോപ്യൻ യൂനിയനിലെ പ്രമുഖ യൂട്ടിലിറ്റി കമ്പനികൾ രേഖപ്പെടുത്തിയ 15 മിനിറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഉപഭോക്താവിന് 1.19 മിനിറ്റാണ് ദുബൈയിൽ രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.