ദുബൈ: കഴിഞ്ഞ വർഷം ഡിസംബർ വരെ ദുബൈയിലെ ടോൾ ഗേറ്റ് സംവിധാനമായ ‘സാലിക്കി’ൽ രജിസ്റ്റർ ചെയ്തത് 37 ലക്ഷം വാഹനങ്ങൾ. ഓരോ വർഷവും വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതായി അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, സൗജന്യ ടോൾ നിലവിലുള്ള ഇലക്ട്രോണിക് വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുമുണ്ട്.
സാലിക് ഗേറ്റ് വഴി കടന്നുപോകുമ്പോൾ നാലു ദിർഹമാണ് വാഹനങ്ങൾ അടക്കേണ്ടത്. ആകെയുള്ള എട്ട് ടോൾ ഗേറ്റുകളിൽ ശൈഖ് സായിദ് റോഡിലൂടെ കടന്നുപോകുന്ന അൽ ബർഷയാണ് ഏറ്റവും തിരക്കേറിയ ടോൾ ഗേറ്റ്. അൽ സഫയും അൽ ഗർഹൂദും തൊട്ടുപിന്നിലുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു. ആകെ യാത്രകളുടെ 50 ശതമാനവും ഈ ഗേറ്റുകളിലൂടെയാണ് കടന്നുപോകുന്നത്. ദുബൈ-ഷാർജ അൽ ഇത്തിഹാദ് റോഡിലെ അൽ മംസാർ ടോൾ ഗേറ്റുകളും തിരക്കുള്ളതാണ്.
കഴിഞ്ഞ വർഷം ആകെ 53.9 കോടി യാത്രകൾ ഗേറ്റുകൾ വഴി കടന്നുപോയിട്ടുണ്ടെന്നാണ് അധികൃതർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നത്. 2021നെ അപേക്ഷിച്ച് 12 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്. 48.12കോടിയായിരുന്നു 2021ലെ വാഹന യാത്രകളുടെ എണ്ണം. ആകെ യാത്രകളുടെ 20ശതമാനവും അൽ ബർഷ ടോൾ ഗേറ്റ് വഴിയാണ് കഴിഞ്ഞ വർഷമുണ്ടായത്. അൽ സഫ വഴി 19.1ശതമാനവും അൽ ഗൾഹൂദ് വഴി 14.5ശതമാനവുമാണ് യാത്രകൾ നടന്നത്.
അൽ മംസാർ നോർത്തും അൽ മംസാർ സൗത്തും 13ഉം 12ഉം ശതമാനം യാത്രകൾ സംഭാവന ചെയ്തു. ആൽ മക്തൂം (8.8 ശതമാനം), ജബൽ അലി (7.1 ശതമാനം), എയർപോർട്ട് ടണൽ (4.8 ശതമാനം) എന്നിങ്ങനെയാണ് മറ്റു ഗേറ്റുകൾ വഴിയുള്ള യാത്രകളുടെ എണ്ണം. ‘സാലിക്’ ഇനീഷ്യൽ പബ്ലിക്ക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ) ഓഹരികൾ വിൽപന നടത്തിയിരുന്നു. 24.9 ശതമാനം ഓഹരികളാണ് വിറ്റിരുന്നത്. ആകെ ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബൈ സർക്കാറിന്റെ ഉടമസ്ഥതയിൽ തുടരുകയാണ്. വിൽപനക്കുശേഷം ‘സാലിക്’ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. യാത്രകളുടെ എണ്ണം വർധിക്കുന്നത് വരുമാനം വർധിപ്പിക്കുകയും ഓഹരി ഉടമകളുടെ വിഹിതം കൂട്ടുകയും ചെയ്യുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.