അബൂദബി: ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ അംഗങ്ങളെന്ന് സംശയിക്കുന്ന 27 പേരെ യു.എ.ഇ ദേശീയ സുരക്ഷ വകുപ്പ് (എസ്.എസ്.ഡി) അബൂദബിയിൽ അറസ്റ്റു ചെയ്തു. ഇറാനിലെ തീവ്ര ആശയമുള്ള ‘വിലായത്തുൽ ഫകിഹ്’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്.
ആസൂത്രിതമായ ഭീകരവാദ, അട്ടിമറി ശ്രമങ്ങളിലൂടെ രാജ്യത്തിന്‍റെ ദേശീയ ഐക്യം തകർക്കാനും അസ്ഥിരപ്പെടുത്താനുമായിരുന്നു സംഘത്തിന്‍റെ ശ്രമമെന്ന് എസ്.എസ്.ഡി പ്രസ്താവനയിൽ അറിയിച്ചു. ആഭ്യന്തര സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന തീവ്ര ആശയങ്ങൾ അനുസരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളുമായി കൈകോർത്ത് ഇവർ രഹസ്യ യോഗങ്ങളിലൂടെ റിക്രൂട്ട്മെന്റും ധനസമാഹരണവും നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഭീകര സംഘനകളുമായി ചേർന്ന് രാജ്യത്തിനകത്തും പുറത്തും രഹസ്യ യോഗങ്ങൾ ചേരുക, വിദേശ സഖ്യങ്ങളുടെ പിന്തുണയോടെ ഇമാറാത്തി യുവാക്കൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, അവരെ ഭീകര സംഘനയിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യുക, യു.എ.ഇയുടെ വിദേശ നയത്തിനും ആഭ്യന്തര നടപടികൾക്കും എതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, രാജ്യത്തെ മോശമായി ചിത്രീകരിക്കുക തുടങ്ങിയവയും സംഘം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.എസ്.ഡി അറിയിച്ചു.
നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച ഫണ്ടുകൾ സംശയകരമായ വിദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. രഹസ്യ സംഘന രൂപവത്കരിക്കുക, രാജ്യത്തിനകത്ത് അതിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ബാഹ്യശക്തിളോടുള്ള കൂറും വിശ്വാസ്യതയും പുലർത്തർത്തുക, ദേശീയ സുരക്ഷയും സാമൂഹികമായ സമാധാനവും തകരാറിലാക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന ഏത് പ്രവർത്തനങ്ങളേയും ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ സുരക്ഷ ഡിപാർട്ട്മെന്റ് വ്യക്തമാക്കി. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ റിപോർട്ട് ചെയ്യണമെന്ന് പൗരൻമാർ, താമസക്കാർ എന്നിവരോട് വകുപ്പ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.