യു.എ.ഇയുടെ സഹായവസ്തുക്കളടങ്ങിയ ട്രക്ക് റഫ അതിർത്തി കടക്കുന്നു
ദുബൈ: യു.എ.ഇയിൽനിന്ന് ശേഖരിച്ച 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി. താൽക്കാലിക വെടിനിർത്തൽ നിലവിൽവന്ന സാഹചര്യത്തിലാണ് 10 വലിയ ട്രക്കുകളിലായി 16,520 ഭക്ഷ്യക്കിറ്റുകളടങ്ങിയ സഹായവസ്തുക്കൾ റഫ അതിർത്തി വഴി ഗസ്സയിലെത്തിക്കാനായത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് ഈ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുക.
നേരത്തെ യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് അധികൃതർ നേരിട്ട് സഹായ വസ്തുക്കൾ ശേഖരിക്കുകയും പ്രത്യേക സ്ഥലങ്ങളിൽവെച്ച് വളന്റിയർമാരുടെ സഹായത്തോടെ പാക്കിങ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈജിപ്തിൽ വിമാനമാർഗം എത്തിച്ച ശേഷമാണ് ട്രക്ക് വഴി ഗസ്സയിലേക്ക് കടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗസ്സയിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് വേണ്ടി യു.എ.ഇ ഏർപ്പെടുത്തിയ ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ സംവിധാനങ്ങളും റഫ അതിർത്തി കടന്നിരുന്നു. തെക്കൻ ഗസ്സയിലാണ് ആശുപത്രി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ 1000 കുട്ടികളെയും 1000 അർബുദ രോഗികളെയും യു.എ.ഇയിൽ എത്തിച്ച് ചികിത്സിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുമായി രണ്ട് വിമാനങ്ങളാണ് ഇതിനകം അബൂദബിയിൽ എത്തിയിട്ടുള്ളത്.
ഫലസ്തീനികൾക്കാവശ്യമായ സഹായം എത്തിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫീൽഡ് ആശുപത്രിയും സഹായവസ്തുക്കളും എത്തിക്കുന്നത്. 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി ഒന്നിലധികം ഘട്ടങ്ങളിലായാണ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഫലസ്തീൻ ജനതയോടുള്ള പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി സജ്ജീകരിക്കുന്നത്. ഉപ്പുവെള്ളം ശുചീകരിക്കുന്ന പലാനറ് നിർമിക്കാനുള്ള പദ്ധതിയും യു.എ.ഇ നേതൃത്വത്തിൽ ആസൂത്രണം ചെയ്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.