കരിപ്പൂരില്‍ നിന്ന് ഇത്തവണയും ഹജ്ജ് വിമാനമില്ല

ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇത്തവണയും ഹജ്ജ് വിമാനം പറക്കില്ല. അതിനായുള്ള മുറവിളി കേന്ദ്ര സര്‍ക്കാരിനെ മനസ്സിളക്കിയില്ല. കരിപ്പൂരിനെ ഹജ്ജ് എംബാര്‍ക്കാഷേന്‍ പോയന്‍റാക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ ന്യുഡല്‍ഹിയില്‍ ചെന്ന് നിവേദനം സമര്‍പ്പിച്ചപ്പോള്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരിനെ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്‍റായി 2018ല്‍ പുന:സ്ഥാപിക്കാമെന്നാണ് അദ്ദേഹം നിവേദക സംഘത്തിന് നല്‍കിയ ഉറപ്പ്.
ഹജ്ജ് യാത്ര ഇപ്പോള്‍ നെടുമ്പാശ്ശേരി വഴിയായതിനാല്‍ മലബാറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് വലിയ യാത്രാ പ്രയാസങ്ങളനുഭവപ്പെടുന്ന കാര്യം  ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രികരില്‍ കൂടുതല്‍ പേരും മലബാറില്‍ നിന്നുള്ളവരാണ്. നേരത്തെ, കരിപ്പൂര്‍ വിമാനത്താവളമായിരുന്നു ഇവര്‍ക്ക് എംബാര്‍കേഷന്‍ പോയിന്‍റ ്.2015ല്‍ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് ഈ സൗകര്യം എടുത്തു കളയുകയാണുണ്ടായത്-നിവേദക സംഘം ചുണ്ടിക്കാട്ടി.  പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായില്‍, അഡ്വ. സാജിദ് അബൂബക്കര്‍, എം.എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെയും സംഘം കണ്ടു.  കോഴിക്കോട് വിമാനത്താവള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഉടന്‍ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി കെ.എം.സി.സി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലാണ് ശാശ്വത പരിഹാര മാര്‍ഗമെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് സര്‍വീസ് ഒഴിവാക്കിയതടക്കം കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രം കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് നിവേദക സംഘം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളും എം.പിമാരുമായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യോമയാന മന്ത്രിയെ കണ്ടത്. വലിയ വിമാനങ്ങളുടെ സര്‍വീസ് പുന:സ്ഥാപിക്കുക, ഹജ്ജ് എംബാര്‍കേഷന്‍ ലിസ്റ്റില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തുക, ആഭ്യന്തര സര്‍വീസുകള്‍ കൂടാതെ കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ തയാറായ കമ്പനികള്‍ക്ക് അനുവാദം നല്‍കുക തുടങ്ങിയ വിഷയങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 03:24 GMT