ഐ.എം.ജി വേള്‍ഡ് ഓഫ് അഡ്വഞ്ചര്‍ തുറന്നു

ദുബൈ: ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഐ.എം.ജി വേള്‍ഡ് ഓഫ് അഡ്വഞ്ചറിന്‍െറ വാതിലുകള്‍ ബുധനാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നു. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍ക്ക് 3.7 ബില്യണ്‍ ദിര്‍ഹം ചെലവിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാല് തീമുകളിലായി വ്യത്യസ്തങ്ങളായ 22 റൈഡുകളാണ് പാര്‍ക്കിന്‍െറ പ്രത്യേകത. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ബുധനാഴ്ച പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി.
മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഗ്ളോബല്‍ വില്ളേജിന് സമീപമാണ് പാര്‍ക്ക്. ഇല്യാസ് ആന്‍ഡ് മുസ്തഫ ഗലദാരി ഗ്രൂപ്പാണ് നിര്‍മാതാക്കള്‍. കുടുംബാംഗങ്ങള്‍ക്ക് മൊത്തം ഉല്ലസിക്കാവുന്ന തരത്തിലാണ് റൈഡുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ലോസ്റ്റ് വാലി ദിനോസര്‍ അഡ്വഞ്ചര്‍ ആണ് പാര്‍ക്കിലെ ഏറ്റവും വലിയ ഭാഗം. ഏഴുലക്ഷം ചതുരശ്ര അടി സ്ഥലത്ത് ദിനോസറുകളുടെ ആനിമേഷന്‍ മാതൃക നിര്‍മിച്ചിരിക്കുകയാണ്. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഡിസ്നിയുടെ മാര്‍വല്‍ സ്റ്റുഡിയോസ്. ലൈവ് തിയറ്റര്‍, ഐ.എം.ജി ബുലവാഡ്, ഹോണ്ടഡ് ഹോട്ടല്‍ എന്നിവയുമുണ്ട്. റീട്ടെയില്‍ സ്റ്റോറുകളും റസ്റ്റാറന്‍റുകളും ബുലവാഡില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫൈവ് ഡി സിനിമ അടക്കമുള്ള കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് സോണാണ് മറ്റൊരു പ്രത്യേകത. അഞ്ചുവര്‍ഷത്തിനകം അഞ്ച് റൈഡുകള്‍ കൂടി സംവിധാനിക്കുമെന്ന് ഉടമകള്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.