ഡ്രൈവറില്ലാ വാഹനം റോഡില്‍ പരീക്ഷണയോട്ടം തുടങ്ങുന്നു

ദുബൈ: ആര്‍.ടി.എയുടെ ഡ്രൈവറില്ലാതെ ഓടുന്ന വാഹനം റോഡില്‍ പരീക്ഷണയോട്ടം തുടങ്ങുന്നു. ബുര്‍ജ് ഖലീഫക്ക് സമീപം ദുബൈ ഡൗണ്‍ടൗണിലെ മുഹമ്മദ് ബിന്‍ റാശിദ് ബുലവാഡില്‍ പ്രത്യേകം തയാറാക്കിയ 700 മീറ്റര്‍ റൂട്ടിലാണ് വ്യാഴാഴ്ച മുതല്‍ പരീക്ഷണയോട്ടം നടക്കുക. വിജയകരമാണെന്ന് കണ്ടാല്‍ മറ്റിടങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ അറിയിച്ചു. 2030ഓടെ ദുബൈയിലെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം ഡ്രൈവറില്ലാതെ ഓടുന്നതാക്കി മാറ്റാനാണ് ആര്‍.ടി.എയുടെ തീരുമാനം.
ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിന്‍െറ ഭാഗമായാണ് മാസങ്ങള്‍ക്ക് മുമ്പ് ഡ്രൈവറില്ലാ വാഹനം ആര്‍.ടി.എ അവതരിപ്പിച്ചത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലെ ഹാളുകള്‍ക്കിടയിലാണ് വാഹനം ആദ്യമായി സര്‍വീസ് നടത്തിയത്. ഓംനിക്സ് ഇന്‍റര്‍നാഷണലും ഈസി മൈലും ചേര്‍ന്ന് നിര്‍മിച്ച ഈസി 10 എന്ന് പേരുള്ള ഇലക്ട്രിക് വാഹനം നേരത്തെ നിശ്ചയിച്ച പാതയിലൂടെയാണ് ഓടുക. ഫൈനാന്‍ഷ്യല്‍ സെന്‍റര്‍ ഇന്‍റര്‍സെക്ഷന്‍ മുതല്‍ ഡൗണ്‍ടൗണിലെ വിദ ഹോട്ടല്‍ വരെയാകും റോഡിലെ പരീക്ഷണയോട്ടം. സൗജന്യമായി ഈ റൂട്ടില്‍ വാഹനത്തില്‍ യാത്ര ചെയ്യാം. ഭാവിയില്‍ ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, ദുബൈ ഓപറ, സൂഖ് അല്‍ ബഹര്‍ എന്നിവയെ ബന്ധിപ്പിച്ച് സര്‍വീസ് തുടങ്ങും.
മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലായിരിക്കും വാഹനം ഓടുക. പരമാവധി 40 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ശേഷിയുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്. ഒരു റൂട്ട് മെമ്മറിയില്‍ സൂക്ഷിക്കാന്‍ 90 മിനിറ്റാണെടുക്കുക. ഇതിന് ശേഷം മനുഷ്യന്‍െറ ഇടപെടല്‍ കൂടാതെ തന്നെ വാഹനം ഓടും.
അപ്രതീക്ഷിതമായി എതിരെ വാഹനമോ വസ്തുക്കളോ വന്നാല്‍ കൂട്ടിയിടി തടയാന്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ ശീതീകരണ സംവിധാനത്തോടെ നാലുമണിക്കൂര്‍ ഓടും.
എ.സി ഇല്ലാതെ 10 മണിക്കൂറും പ്രവര്‍ത്തിക്കും. ദുബൈ ക്രീക്ക് ഹാര്‍ബറിലും വാഹനം രംഗത്തിറക്കാന്‍ പദ്ധതിയുണ്ടെന്ന് മതാര്‍ അല്‍ തായിര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.