ഷാര്‍ജ: മലീഹ റോഡ് വികസനം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നു. എമിറേറ്റ്സ് റോഡ് മുതല്‍ ബത്താഈ പാലം വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ വികസന പ്രവൃത്തികള്‍ നടക്കുന്നത്. മുമ്പുണ്ടായിരുന്നു രണ്ട് വരി പാത പൂര്‍ണമായും ഒഴിവാക്കിയാണ് മൂന്ന് വരി പാതയുടെ നിര്‍മാണം നടക്കുന്നത്. 42 കി.മി റോഡാണ് ഇത്തരത്തില്‍ വികസിപ്പിക്കുക. 17.4 കോടി ദിര്‍ഹമാണ് നിര്‍മാണ ചെലവ്.
റോഡ് പണികള്‍ നടക്കുന്നതിനാല്‍ പ്രദേശത്തെ വേഗത മണിക്കൂറില്‍ 120ല്‍ നിന്ന് 80 ആയി കുറച്ചിട്ടുണ്ട്. മറി കടക്കലിനും വിലക്കുണ്ട്. ഓരോ 300 മീറ്റര്‍ ഇടവിട്ട് അടിയന്തിരമായി വാഹനം നിറുത്താനുള്ള ഭാഗങ്ങള്‍ വേര്‍തിരിച്ചിട്ടുണ്ട്. മൂന്ന് കി.മി ഇടവിട്ട് മുന്നറിയിപ്പുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2018 ആദ്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. വടക്കന്‍ എമിറേറ്റുകളെ ഷാര്‍ജ, ദുബൈ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന വളരെ തന്ത്രപ്രധാനമായ പാതയാണിത്.
ശൈഖ് ഖലീഫ ഫ്രിവേ ഷാര്‍ജ-മലീഹ റോഡില്‍ നിന്നാണ് ആരംഭിക്കുന്നത്. ഹത്ത-ഒമാന്‍ റോഡില്‍ മദാമിനു ശേഷമുള്ള റോഡ് ഗള്‍ഫ് രാജ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനെ തുടര്‍ന്ന് ഹത്തയിലേക്ക് പോകുന്നവരും ആശ്രയിക്കുന്നത് മലീഹ റോഡിനെയാണ്. എന്നാല്‍ രണ്ട് വരികള്‍ മാത്രമുള്ള റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവമായിരുന്നു. റോഡിന്‍െറ പാര്‍ശ്വങ്ങളില്‍ സംരക്ഷണ മതില്‍ ഇല്ലാത്തതും അപകടങ്ങള്‍ വഴി വെച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പാത വികസനവുമായി അടിസ്ഥാന സൗകര്യ വികസന കാര്യ മന്ത്രാലയം രംഗത്ത് വന്നത്. നിലവില്‍ റോഡിന്‍െറ മധ്യത്തിലുള്ള കോണ്‍ക്രിറ്റ് മതില്‍ നീക്കം ചെയ്ത് ലോഹ മതില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പാര്‍ശ്വങ്ങളിലും ലോഹമതിലുണ്ടാകും.
ഷാര്‍ജയുടെ കിഴക്കന്‍, മധ്യമേഖലകള്‍ ദിനംപ്രതി പുരോഗമിച്ച് വരികയാണ്.
മലീഹ കഴിഞ്ഞ് കിട്ടുന്ന ഇക്കയിതര്‍ ഭാഗത്ത് നിരവധി കച്ചവട സ്ഥാപനങ്ങളാണ് പൂര്‍ത്തിയായത്. നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനവും തുടങ്ങി. ഇവിടെ പരമ്പരാഗത ചന്ത തുടങ്ങാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി ഉത്തരവിട്ടിട്ടുണ്ട്. നിര്‍മാണത്തിന് ആവശ്യമായ തുകയും വകയിരുത്തിയിട്ടുണ്ട്. എമിറേറ്റ്സ് വിഷന്‍ 2021ല്‍ ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം മലീഹ റോഡിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്.
ഐക്യ അറബ് നാടുകളിലെ പൗരന്‍മാരുടെയും ഇവിടെ കഴിയുന്ന മറ്റ് രാജ്യക്കാരുടെയും ജീവിതം സന്തോഷം നിറഞ്ഞതാക്കാനാണ് വിഷന്‍ 2021ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹിയാന്‍ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ പല എമിറേറ്റുകളിലും പുരോഗമിക്കുകയാണ്.
ഇതിലെ ഏറ്റവും വലിയ പദ്ധതിയായിരുന്നു ശൈഖ് മുഹമദ് ബിന്‍ സായിദ് റോഡിന്‍െറ വികസനം. 100 കോടി ദിര്‍ഹമിലാണ് ഇതിന്‍െറ വികസനം നടന്നത്. ഗതാഗതം, പാര്‍പ്പിടം, ആരോഗ്യം, വിദ്യഭ്യാസം തുടങ്ങിയ രംഗത്താണ് വിഷന്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.