ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ ഇന്ത്യാ  സന്ദര്‍ശനത്തിന് അറബ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യം

അബൂദബി: അബൂദബി കീരിടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യാ സന്ദര്‍ശനം യു.എ. ഇ പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ പ്രധാന്യപൂര്‍വം.
സന്ദര്‍ശനം  പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചരിത്രപര്യടനത്തെക്കുറിച്ച് വിശകലനങ്ങള്‍ക്കായി രാജ്യത്തെ ചെറുതും വലുതുമായ അറബ് ദിനപത്രങ്ങള്‍ ധാരാളം താളുകള്‍ നീക്കിവെക്കുന്നുണ്ട്.
അതിപുരാതന കാലം മുതലേ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തികവും വാണിജ്യപരവും സാംസ്കാരികവും രാഷ്ട്രീയവുമായ ബന്ധങ്ങളുടെ തീവ്രത ഓര്‍മപ്പെടുത്തിയ പത്രങ്ങള്‍  അനുദിനം ഈ ബന്ധം ശക്തിപ്പെട്ടുവരുന്നത് കണക്കുകള്‍ നിരത്തി റിപ്പോര്‍ട്ട് ചെയ്തു. 
ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്ന് അറബ് പത്രങ്ങള്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ് യു.എ. ഇ. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയാണ് യു. എ. ഇ. 1971ല്‍ യു. എ. ഇ രൂപീകൃതമാകുന്നത് വരെ രാജ്യത്ത് വിനിമയം നടന്നിരുന്നത് ഇന്ത്യന്‍ രൂപയിലായിരുന്നുവെന്നത്  സാമ്പത്തിക മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം വിളിച്ചോതുന്നു.
1970ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വാണിജ്യ ഇടപാട് 18 കോടി ഡോളര്‍ ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 5900 കോടി ഡോളറായി. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ലോക സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇന്ത്യയെ വളരെ പ്രതീക്ഷയോടെയാണ് യു. എ. ഇ ഉറ്റുനോക്കുന്നത്. ഹാര്‍ഡ്വാര്‍ഡ് സര്‍വകലാശാല സാമ്പത്തിക വിദഗ്ധരുടെ പ്രവചന പ്രകാരം ഇന്ത്യകൈവരിച്ച ഏഴു  ശതമാനം വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 2024  വരെ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കും. അന്താരാഷ്ട്ര തലത്തില്‍ തന്നെ സാമ്പത്തിക വളര്‍ച്ചയുടെ ഉയര്‍ന്ന നിരക്കാണിത്.
എണ്ണവില കുറഞ്ഞു കൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയില്‍ ഇന്ത്യയില്‍ നടത്തുന്ന സംരംഭങ്ങള്‍ യു.എ.ഇക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ നല്‍കുമെന്ന് ഇത്തിഹാദ് പത്രം വ്യവസായ പ്രമുഖരെ ഉദ്ധരിച്ചു പറഞ്ഞു. ഇന്ത്യയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് മറ്റു രാജ്യങ്ങളില്‍ മുതല്‍ മുടക്കുന്നതിനേക്കാള്‍ ലാഭകരമായിരിക്കും. സാങ്കേതിക, ഊര്‍ജ മേഖലകളില്‍ ഇന്ത്യയുമായി സഹകരിക്കുന്നത് യു. എ.ഇക്ക് എന്ത് കൊണ്ടും ഗുണകരമായി ഭവിക്കും.
യു.എ.ഇയില്‍ വസിക്കുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ളതാണ് ഈ സന്ദര്‍ശനമെന്ന് പത്രങ്ങള്‍ അഭിപ്രായപ്പെട്ടു. അറു ഇയ ദിനപ്പത്രം ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമുമായി പ്രത്യേക അഭിമുഖം നടത്തി.
പ്രമുഖ ഇന്ത്യന്‍ വ്യവസായികളായ എം.എ. യൂസുഫലി, ബി. ആര്‍. ഷെട്ടി, രവി പിള്ള, സണ്ണി വര്‍ക്കി, സുനില്‍ ജോണ്‍, തുടങ്ങിയവരെക്കുറിച്ച സംക്ഷിപ്ത വിവരണം അല്‍ ഖലീജ് പത്രം നല്‍കിയിട്ടുണ്ട്. 
ഗള്‍ഫ് മേഖലയില്‍ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ഇവരില്‍ 50  പേരുടെ ആസ്തി ഏതാണ്ട് 4000 കോട വരുമെന്ന് പത്രം എഴുതി.  ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സില്‍ മാത്രം 220,000  ഇന്ത്യന്‍ കമ്പനികള്‍ക്ക് അംഗത്വമുണ്ട്.
കൂട്ടത്തില്‍ കേരളത്തെക്കുറിച്ച് യു. എ. ഇ മാധ്യമങ്ങള്‍ പ്രത്യേക പരാമര്‍ശം നടത്തിയിട്ടുണ്ട്. അബൂദബിയില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന സ്കൈ ന്യൂസ് അറബിക് ചാനല്‍ സന്ദര്‍ശനത്തെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍െറ പ്രാധാന്യം പരാമര്‍ശിച്ചു. ചാനല്‍ ലേഖകന്‍ കൊച്ചിയുടെ സാധ്യതകള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്തു.
എമിറേറ്റ്സ് എയര്‍ലൈന്‍സ് തിരുവനന്തപുരം സെക്ടറില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പൂര്‍ത്തിയാക്കിയ വിജയ കഥ അല്‍ ഖലീജ് പത്രം പ്രത്യേക റിപ്പോര്‍ട്ടായി ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.