അറബ് വനിതാ കായികമേളക്ക് ഷാര്‍ജയില്‍ തുടക്കം

ഷാര്‍ജ: മൂന്നാമത് അറബ് വനിതാ കായിക മേള ഷാര്‍ജ ഇക്വസ്ട്രിയന്‍ ആന്‍ഡ് റേസിങ് ക്ളബില്‍ തുടങ്ങി. ‘നിങ്ങളുടെ ലോകം, നിങ്ങളുടെ മൈതാനം, വിജയം ഒന്നിച്ച്’ എന്ന ശീര്‍ഷകത്തിലാണ് കായിക മേള നടക്കുന്നത്. 17 അറബ് രാജ്യങ്ങളില്‍ നിന്നായി 57 ക്ളബുകളാണ് പങ്കെടുക്കുന്നത്. 
യു.എ.ഇയില്‍ നിന്ന് ഷാര്‍ജ ലേഡീസ് ക്ളബ്, ബനിയാസ്, അല്‍ വാസല്‍, എമിറേറ്റ്സ് ഇക്വസ്ട്രിയന്‍ തുടങ്ങിയ ക്ളബുകളാണ് മാറ്റുരക്കുന്നത്. ബാസ്കറ്റ്ബാള്‍, വോളിബാള്‍, അമ്പെയ്ത്ത്, ഫെന്‍സിങ്, ടേബിള്‍ ടെന്നിസ്, അത്ലറ്റിക്, ഷോ ജംപിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. 
ഉദ്ഘാടന ചടങ്ങില്‍ അറബ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് തലാല്‍ ബിന്‍ ബദര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്, കായിക മേളയുടെ സംഘാടക സമിതി തലവന്‍ ശൈഖ് ഖാലിദ് ബിന്‍ അഹമദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി, ഫോളോ അപ് കമ്മിറ്റി മേധാവി ശൈഖ ഹയാത് ബിന്‍ത് അബ്ദുല്‍ അസീസ് ആല്‍ ഖലീഫ, യൂണിയന്‍ ഓഫ് അറബ് നാഷനല്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഒന്നാം വൈസ് പ്രസിഡന്‍റ് ശൈഖ് ഈസാ ബിന്‍ റാഷിദ് ആല്‍ ഖലീഫ, ഖത്തറി വനിതാ കൗണ്‍സില്‍ പ്രസിഡന്‍റ് അഹ്ലം ആല്‍ മനീഅ, മെഡിറ്ററേനിയന്‍ ഗെയിംസില്‍ നീന്തലില്‍ ആദ്യമായി രണ്ടു സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. റാനിയ അല്‍വാനി, ഈജിപ്ഷ്യന്‍ കായിക മന്ത്രി ഖാലിദ് അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു. 
യൂനിയന്‍ ഓഫ് അറബ് നാഷനല്‍ ഒളിമ്പിക് കമ്മിറ്റിയുടെയും അറബ് ലീഗിന്‍െറയും അംഗീകാരത്തോടെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നി ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന കായികമേള 12ന് സമാപിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.