മണ്ണിനെ കുളിരണിയിക്കാന്‍ മാനത്തുദിക്കും ‘സുഹൈല്‍’

അബൂദബി: ചുട്ടുപൊള്ളുന്ന അറേബ്യന്‍ മണ്ണിന്‍െറ മാനത്ത് കുളിരിന്‍െറ സന്ദേശമായി ‘സുഹൈല്‍’ നക്ഷത്രം ബുധനാഴ്ച പുലര്‍ച്ചെ ഉദിക്കും. സുഹൈലിന്‍െറ ഉദയത്തോടെ ചൂടിന്‍െറ കാഠിന്യം കുറഞ്ഞ് ക്രമേണ യു.എ.ഇ ഉള്‍പ്പെടെയുള്ള അറേബ്യന്‍ ഉപദ്വീപിലെ രാജ്യങ്ങള്‍ തണുപ്പ് അനുഭവിച്ച് തുടങ്ങും. നക്ഷത്രത്തെ യു.എ.ഇയുടെ തെക്കന്‍ ആകാശത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ സാധിക്കുമെന്നും ഒക്ടോബര്‍ മധ്യം വരെ നക്ഷത്രം ആകാശത്തുണ്ടാവുമെന്നും ‘അബൂദബി അല്‍ സദീം അസ്ട്രോണമി’യിലെ ആന്‍ഡി പലാഡോ ‘ഗള്‍ഫ് മാധ്യമ’ത്തെ അറിയിച്ചു.
കാലാവസ്ഥ മെച്ചപ്പെടുക, ചൂടില്‍ കുറവ് വരിക, നിഴലിന്‍െറ നീളം കൂടുക, പകലിന്‍െറ ദൈര്‍ഘ്യം കുറഞ്ഞ് രാത്രിയുടെ ദൈര്‍ഘ്യം കൂടുക തുടങ്ങിയവ സുഹൈലിന്‍െറ ഉദയത്തോടെ സംഭവിക്കുന്ന പ്രകൃതിയിലെ ചില വ്യതിയാനങ്ങളാണ്. 
പൗരാണിക കാലം മുതല്‍ അറബികള്‍ ചന്ദ്രനെയും ചില നക്ഷത്രങ്ങളെയും അവലംബിച്ചാണ് കാലഗണന നടത്തിവരുന്നത്. അതില്‍ സുപ്രധാന സ്ഥാനമാണ് സുഹൈല്‍ നക്ഷത്രത്തിനുള്ളത്. ചൂട് കൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ വരുന്ന പ്രതീക്ഷയുടെ നക്ഷത്രമായാണ് അവര്‍ ഇതിനെ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ സുഹൈലിന്‍െറ ഉദയത്തെ ആഘോഷമായി കൊണ്ടാടുന്ന രീതിയും അറബികള്‍ക്കിടയിലുണ്ട്. ലാംപ്ഡ വെലോറം, കനോപസ് എന്നീ പേരുകളിലും അറിയപ്പെടുന്ന സുഹൈല്‍ നക്ഷത്രം സൂര്യനും സിറിയസും കഴിഞ്ഞാല്‍ ഏറ്റവും പ്രകാശമുള്ള നക്ഷത്രമാണെന്നാണ് ശാസ്ത്ര നിഗമനം. 
എല്ലാ വര്‍ഷവും ആഗസ്റ്റ് 24 മുതല്‍ ഒക്ടോബര്‍ 16 വരെ 53 ദിവസങ്ങളാണ് സുഹൈലിന്‍െറ നാളുകള്‍. സുഹൈല്‍ നക്ഷത്രത്തെ ദൂരദര്‍ശിനി ഉപയോഗിച്ചും നഗ്ന നേത്രങ്ങള്‍ കൊണ്ടും കാണാന്‍ അബൂദബി അല്‍ സദീം അസ്ട്രോണമിയില്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ആന്‍ഡി പലാഡോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.