അബൂദബി: യു.എ.ഇയുടെ വളര്‍ച്ചക്കും വികസനത്തിനും ഇന്ത്യയും ഇന്ത്യന്‍ പ്രവാസി സമൂഹവും നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാനാകാത്തതാണെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍െറ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശ്മി. ലോകത്തെമ്പാടും വിഭാഗീയതും പ്രശ്നങ്ങളും നിലനില്‍ക്കുമ്പോള്‍ ഏഴ് എമിറേറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് രാജ്യം സൃഷ്ടിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ നടപടി ചരിത്രത്തില്‍ ഇടംപിടിക്കുന്നതാണ്. ലോകത്ത് വിഭാഗീയതവും വിദ്വേഷവും പടരുമ്പോഴും യു.എ.ഇ ഐക്യത്തോടെ സമാധാനത്തോടെ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററും കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ച 44ാമത് ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇയുടെ ദേശീയ ദിനത്തില്‍ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ ഇത്രയും വലിയ പരിപാടി സംഘടിപ്പിച്ചത് ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും എം.പിയുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
26 ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന രാജ്യമാണ് യു.എ.ഇയെന്ന് ടി.പി. സീതാറാം പറഞ്ഞു. യു.എ.ഇയുടെ വളര്‍ച്ചക്കും വികാസത്തിനും പ്രവാസി ഇന്ത്യക്കാരും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലെ സുഹൃദ് ബന്ധം അതിശക്തം മുന്നോട്ടുപോകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ യു.എ.ഇ സന്ദര്‍ശനം ബന്ധം ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നത തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങല്‍, സി.സമീര്‍, കരപ്പാത്ത് ഉസ്മാന്‍, മൊയ്തുഹാജി കടന്നപ്പള്ളി, റസാക്ക് ഒരുമനയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് നസീര്‍ ബി. മാട്ടൂല്‍ സ്വാഗതം പറഞ്ഞു. സെന്‍റര്‍ ബാലവേദിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.