അബൂദബി: വ്യാഴാഴ്ച ഇറാനിൽ നിന്നു വിക്ഷേപിച്ച 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,826 ഡ്രോണുകളും തടഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അബൂദബിയിൽ വ്യാഴാഴ്ച രണ്ടുപേർ കൂടി കൊല്ലപ്പെട്ടതോടെ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 11ആയി.
രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന രണ്ട് സൈനികരും, സൈന്യവുമായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഒരു മൊറോക്കൻ പൗരനും മരിച്ചവരിൽ ഉൾപ്പെടും. കൂടാതെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ എട്ട് പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. മൊത്തത്തിൽ 169 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇവരിൽ ഇന്ത്യക്കാരും സ്വദേശികളുമടക്കം വിവിധ രാജ്യക്കാർ ഉൾപ്പെടും. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് ഭീഷണിയെയും നേരിടാൻ സന്നദ്ധമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.