റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ വനിത ടാക്സിയും നിലവില്‍ വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
1000 സ്വദേശി വനിതകള്‍ക്ക് ടാക്സി, ഡ്രൈവിങ് പരിശീലനത്തിന് കരാര്‍ ഒപ്പുവെച്ചതായി കരീം കമ്പനിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സല്‍മാന്‍ രാജാവ് പുറത്തിറക്കിയ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ ജൂണ്‍ 24ന് വനിത ഡ്രൈവിങ് അനുമതി പ്രാബല്യത്തില്‍ വരും.
സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷടിക്കുന്നതിെൻറഭാഗമായി ടാക്സി രംഗത്തേക്ക് വനിതകള്‍ക്ക് അവസരം നല്‍കുമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയവും ഗതാഗത മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു.നിലവില്‍ കരീം ടാക്സിയുടെ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ 70 ശതമാനവും സ്ത്രീകളാണെന്നാണ് കണക്ക്. ഊബര്‍ ടാക്സിയുടെ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ 80 ശതമാനവും സ്ത്രീകളാണ്.
ഈ സാഹചര്യത്തില്‍ വനിത ടാക്സിക്ക് രാജ്യത്ത് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സ്വദേശിവനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം പ്രത്യേക പ്രോത്സാഹനവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുഗതാഗത സംവിധാനം വ്യാപകവും കാര്യക്ഷമവുമാകുന്നത് വരെ സൗദിയിൽ വനിത ടാക്സിക്ക് വന്‍ സാധ്യതയുണ്ടെന്നാണ് തൊഴില്‍, സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.