താമസ, തൊഴിൽ, അതിർത്തി സുരക്ഷ ചട്ടലംഘനം; ഒരാഴ്ചക്കിടെ സൗദിയിൽ പിടിയിലായത് 10,710 വിദേശികൾ

യാംബു: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമ ലംഘനം കണ്ടെത്താനുള്ള പരിശോധനകൾ തുടരവേ പുതുതായി 10,710 പേരെ കൂടി പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കിടയിലെ കണക്കാണിത്. ഇതിൽ 6,070 ഇഖാമ നിയമലംഘകരും 3,071 അതിർത്തി സുരക്ഷാ ചട്ട ലംഘനം നടത്തിയവരും 1,569 തൊഴിൽ നിയലംഘകരുമാണ്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 558 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 49 ശതമാനം യമനികളും 48 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 11 പേരെ സുരക്ഷാ വകുപ്പ് പിടികൂടി.

തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസ സൗകര്യം ഒരുക്കിയതിനുമാണ് 23 പേരെ പിടികൂടിയത്. നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 33,555 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 28,072 പേർ പുരുഷന്മാരും 5,483 പേർ സ്ത്രീകളുമാണ്.

സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിന് 25,507 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്. 1,621 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു. ഒരാഴ്ചക്കിടെ 6,274 നിയമലംഘകരെ രാജ്യത്തുനിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് പ്രവേശനം സുഗമമാക്കുകയോ അവർക്ക് ഗതാഗതമോ അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.

Tags:    
News Summary - Violation of residence, employment and border security regulations; 10,710 foreigners were arrested in Saudi Arabia within a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.