വന്ദേഭാരത് മിഷൻ പദ്ധതി: ജിദ്ദയിൽനിന്ന് സ്‌പൈസ് ജെറ്റ് ടിക്കറ്റ് വിതരണം ചെയ്തതിൽ അപാകതയെന്ന് വ്യാപക പരാതി

ജിദ്ദ: കേന്ദ്ര സർക്കാർ പദ്ധതിയായ വന്ദേ ഭാരത് മിഷന് കീഴിൽ ഈയാഴ്ച ജിദ്ദയിൽനിന്നും കോഴിക്കോട്ടേക്ക് സർവിസ് നടത്തിയ സ്‌പൈസ് ജെറ്റ് വിമാനങ്ങളുടെ ടിക്കറ്റുകൾ ഇഷ്യൂ ചെയ്തതിൽ അപാകതകൾ ഉണ്ടായതായി വ്യാപക പരാതി.ഇൗ മാസം ഏഴ്, 10, 12 തീയതികളിലാണ് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് സർവിസ് നടത്തിയത്. നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് യാത്രക്ക് പ്രാഥമികമായി അർഹത ഉണ്ടായിരുന്നത്. ഇതിനുപുറമെ ഈ മൂന്ന് സർവിസുകളിൽ ഏതെങ്കിലും ഒന്നിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമായി മറ്റൊരു ഓൺലൈൻ രജിസ്‌ട്രേഷൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും ആവശ്യപ്പെട്ടിരുന്നു. അർഹരായവർക്ക് യാത്രചെയ്യേണ്ട തീയതി സഹിതം കോൺസുലേറ്റിൽനിന്നും ഇ–മെയിൽ സന്ദേശം ലഭിക്കുകയും ചെയ്തു. ഇ–മെയിൽ ലഭിച്ചവർക്ക് സ്‌പൈസ് ജെറ്റ് ഓഫിസിലെത്തി നേരിട്ട് ടിക്കറ്റുകൾ എടുക്കാമെന്നായിരുന്നു കോൺസുലേറ്റ് അറിയിച്ചത്.

ഇപ്രകാരം ഓഫിസിലെത്തുന്ന യാത്രക്കാരിൽനിന്നും ടിക്കറ്റ് വിലയായ 1,100 റിയാൽ വാങ്ങുകയും ടിക്കറ്റിന് പകരം പണമടച്ചെന്ന് വ്യക്തമാക്കുന്ന രസീത് നൽകുകയും ചെയ്തു. അതുമായി വിമാനത്താവളത്തിലെത്തിയാൽ ടിക്കറ്റ് അവിടെനിന്ന് ലഭിക്കുമെന്നാണ് സ്‌പൈസ് ജെറ്റ് ഓഫിസിൽനിന്ന് അറിയിച്ചതും. ഇൗ മൂന്ന് ദിവസങ്ങളിലും യാത്രക്കാർ വിമാനത്താവളത്തിലെത്തി ബോർഡിങ് പാസ് കരസ്ഥമാക്കി യാത്ര ചെയ്തു. പക്ഷേ, ചിലർക്ക് യാത്ര ചെയ്യാനായില്ല. ഇവരുടെ പേര് കോണ്‍സുലേറ്റ് നൽകിയ ലിസ്റ്റില്‍ ഇല്ല എന്ന കാരണമാണ് സ്‌പൈസ് ജെറ്റ് അധികൃതർ പറഞ്ഞത്. ലിസ്റ്റിൽ പേരില്ലെങ്കിൽ പിന്നെ എന്തിനാണ് തങ്ങളിൽനിന്ന് പണം ഇൗടാക്കി രസീത് നൽകി എയർപോർട്ടിൽ പോകാൻ പറഞ്ഞത് എന്നാണ് യാത്ര മുടങ്ങിയവർ ചോദിക്കുന്നത്.

അതേസമയം, ടിക്കറ്റ് കരിഞ്ചന്തയില്‍ വിൽപന നടത്തിയെന്ന് പറയപ്പെടുന്നു. ജിദ്ദയിലെ വിവിധ ട്രാവൽസുകളും ചില സാമൂഹിക പ്രവർത്തകരും മുഖേന 200 മുതൽ 500 വരെ റിയാൽ അധിക വില ഇൗടാക്കി ടിക്കറ്റുകൾ വിതരണം ചെയ്തു എന്നാണ് ആക്ഷേപം.ഇൗയാളുകൾക്കും ടിക്കറ്റിന് പകരം പണം സ്വീകരിച്ച രസീതാണ് നൽകിയത്. ഇതുമായി വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോർഡിങ് പാസ് ലഭിച്ച് യാത്ര നടത്തുകയും ചെയ്തു. ഇങ്ങനെ പലരും പലവഴികളിലൂടെ ടിക്കറ്റ് ശേഖരിച്ചതാണ് ചിലർക്ക് യാത്ര മുടങ്ങാനുണ്ടായ കാരണം എന്നാണ് മനസ്സിലാവുന്നത്. വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം കോൺസുലേറ്റ് നിർദേശിക്കുന്ന ആളുകൾക്ക് മാത്രം സ്‌പൈസ് ജെറ്റ് ഓഫിസിൽ നിന്നും നേരിട്ട് ടിക്കറ്റുകൾ നൽകുകയും യാത്രക്ക് അവസരം നൽകുകയും ചെയ്യേണ്ടതിന് പകരം ഇത്തരത്തിൽ തോന്നിയപോലെ ടിക്കറ്റ് വിതരണം നടന്നത് എന്തുകൊണ്ടാണെന്നത് ദുരൂഹമാണ്.

കരിഞ്ചന്തയില്‍ വന്ദേഭാരത് വിമാന ടിക്കറ്റുകള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ടിക്കറ്റിനായി പണമടച്ച് യാത്ര മുടങ്ങിയവർക്ക് ഇൗമാസം 14ന് സ്‌പൈസ് ജെറ്റ് ഒരുക്കുന്ന ചാർട്ടേഡ് വിമാനത്തിൽ അവസരമൊരുക്കിയിട്ടുണ്ട്. എന്നാൽ ഈ വിമാനത്തിൽ യാത്ര ചെയ്യുന്നതിന് ചില യാത്രക്കാരിൽനിന്നും 100 റിയാൽ വീതം കൂടുതലായി ആവശ്യപ്പെടുന്നുണ്ടത്രെ. തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയതിെൻറ പേരിൽ വീണ്ടും കൂടുതൽ പണം ആവശ്യപ്പെടുന്നത് അനീതിയാണെന്നാണ് യാത്രക്കാരുടെ പക്ഷം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.