ജിദ്ദ: റാബിഗിൽ പെട്രോൾ ടാങ്കറും ബസും കൂടിയിടിച്ച് കത്തി നാലുപേർ വെന്തുമരിച്ച സംഭവത്തിൽ ബ്രിട്ടനിലെ സൗദി അംബാസഡർ അനുശോചനം രേഖപ്പെടുത്തി. ഉംറക്കെത്തിയ ബ്രിട്ടീഷ് പൗരൻമാരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം പ്രാർഥനയിലാണെന്ന് അംബാസഡർ അമീർ മുഹമ്മദ് ബിൻ നവാഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഉംറക്ക് ശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. മക്ക റോഡിനെയും യാമ്പു ഹൈവേയും ബന്ധിപ്പിക്കുന്ന ഒറ്റവരി പാതയിൽ സഅ്ബറിൽ നിന്ന് അഞ്ചുകിലോമീറ്ററർ അകലെയായിരുന്നു അപകടം. ടാങ്കറും ബസും പൂർണമായി കത്തി നശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബസ് മുഴുവനും കത്തി വെറും ഒരു ലോഹ ചട്ടക്കൂട് മാത്രമായി പോയിയെന്ന് ഉംറ യാത്ര ഒരുക്കിയ ബ്രിട്ടീഷ് കമ്പനിയായ ഹാശിം ട്രാവൽസിെൻറ ഡയറക്ടർ ഗുൽഫറസ് സമാൻ ബി.ബി.സിയോട് പറഞ്ഞു. ഉത്തര ബ്രിട്ടനിൽ നിന്നുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ആറുപേർ ഇപ്പോഴും മക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് സൗദിയിലെത്താൻ ലണ്ടനിലെ സൗദി എംബസി അടിയന്തിര വിസ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.