ജിദ്ദ: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകരുടെ യാത്രാ നടപടികൾ കൂടുതൽ സുഗമവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇലക്ട്രോണിക് ഗേറ്റുകൾ (ഇ-ഗേറ്റുകൾ) സജീവമാക്കി. രാജ്യത്തെ വിവിധ കര, വ്യോമ, കടൽ കവാടങ്ങളിലാണ് ഏറ്റവും നൂതനമായ ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പുതിയ ഇ-ഗേറ്റുകൾ സജീവമാക്കിയതോടെ തീർഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ കൃത്യതയോടെ സ്വയം ഒത്തുനോക്കി യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ അവസാനിക്കുന്നതിനാൽ പാസ്‌പോർട്ട് ഹാളുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനും കാത്തിരിപ്പ് സമയം ഇല്ലാതാക്കാനും ഈ സംവിധാനം സഹായിക്കും.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പ്രവർത്തനക്ഷമതയും യാത്രാ ഒഴുക്കും വർദ്ധിപ്പിക്കുന്നതിൽ ഇത്തരം ആധുനിക സാങ്കേതിക ഉപകരണങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിൽ തീർഥാടകർക്ക് നൽകിവരുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിെൻറയും, പ്രധാന പുറപ്പെടൽ കേന്ദ്രങ്ങളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിെൻറയും ഭാഗമായാണ് ഈ നടപടി.
ഹജ്ജ്, ഉംറ മേഖലകളിൽ രാജ്യം കൈവരിച്ച സാങ്കേതിക പുരോഗതിക്ക് അനുസൃതമായി, തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും വേഗതയേറിയതുമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.