റിയാദ്: സൗദി തലസ്ഥാന നഗരത്തിന് സമീപം അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ട് നടന്ന വൻ തോതിലുള്ള വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ മന്ത്രാലയം വിജയകരമായി പരാജയപ്പെടുത്തി. അഞ്ച് ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും ആറ് ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. വെള്ളിയാഴ്ചയാണ് ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.
അമീർ സുൽത്താൻ എയർബേസിന് നേരെ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും, അൽ ഖർജ് പ്രവിശ്യക്ക് കിഴക്കായി രണ്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു.
റിയാദിെൻറ കിഴക്കൻ മേഖലയിൽ മൂന്നും വടക്കുകിഴക്കൻ മേഖലയിൽ ഒന്നും ഡ്രോണുകൾ തകർത്തു. കൂടാതെ കിഴക്കൻ പ്രവിശ്യയിലും അൽ ഖർജിന് കിഴക്കുമായി ഓരോ ഡ്രോണുകൾ വീതവും പ്രതിരോധ വിഭാഗം വെടിവച്ചിട്ടു.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ ആക്രമണശ്രമങ്ങൾ ഉണ്ടായതായി വക്താവ് ചൂണ്ടിക്കാട്ടി. അൽ ഖർജ് പട്ടണത്തിന് പുറത്തുവെച്ച് മൂന്ന് ക്രൂയിസ് മിസൈലുകളും മൂന്ന് ഡ്രോണുകളും കഴിഞ്ഞ ദിവസം വെടിവച്ചിട്ടിരുന്നു. ഇതിന് പുറമെ അൽ ജൗഫിന് കിഴക്കായി മറ്റൊരു ഡ്രോണും തകർത്തു.
വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ സൗദി വ്യോമ പ്രതിരോധ സേന പൂർണ സജ്ജമാണെന്നും ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാൻ രാജ്യം തയ്യാറാണെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.