സലാല: പക്ഷാഘാതം ബാധിച്ച് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പട്ടാമ്പി സ്വദേശി കുഞ്ഞുമുഹമ്മദിനെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. ആശുപത്രി ബില്ലും സ്ട്രക്ചർ വിമാന ചാർജും കൂടി വലിയൊരു തുക കണ്ടെത്താൻ കഴിയാതെ പ്രയാസത്തിലായ ഇദ്ദേഹത്തെ സലാലയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായിനിന്ന് സഹായിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 30നാണ് പക്ഷാഘാതം വന്ന് കുഞ്ഞുമുഹമ്മദിനെ ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ വെച്ച് രണ്ടാമതൊരു സ്ട്രോക്ക് കൂടി വന്നതോടെ ജീവൻ നിലനിർത്താൻ അടിയന്തര ഓപറേഷന് വിധേയമാക്കി. തളർന്നുപോയ ഇദ്ദേഹത്തിന് ഓപറേഷന് ശേഷം നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു. തുടർ ചികിത്സക്ക് നാട്ടിൽ എത്തിക്കുന്നതിനായിട്ടാണ് സലാലയിലെ സുമനസ്സുകൾ കൈകോർത്തത്. ആശുപത്രി ബില്ലായ 5500 റിയാലും വിമാനക്കൂലി നാലായിരം റിയാലും ഉൾെപ്പടെ വലിയൊരു തുകയാണ് ഇലക്ട്രീഷ്യനായി ജോലിചെയ്തിരുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ വേണ്ടിയിരുന്നത്. സാമ്പത്തിക പ്രയാസത്തിലുള്ള കുഞ്ഞുമുഹമ്മദിനെ കുറിച്ച് ഡിസംബർ പതിനെട്ടിന് 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
കുഞ്ഞുമുഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് ഒ.ഐ.സി.സി സലാലയായിരുന്നു. ആറായിരം റിയാൽ ഒ.ഐ.സി.സി.ക്ക് മാത്രം സംഘടിപ്പിക്കാനായി. കൂടാതെ കെ.എം.സി.സി, കൈരളി, വെൽെഫയർ ഫോറം, ടിസ, സോഷ്യൽ ഫോറം എന്നീ സംഘടനകൾ നല്ലൊരു തുക ശേഖരിച്ച് നൽകി. തണൽ, എൻ.എസ്.എസ്, അജ്വ, ബാലഭാരതി, ഇഖ്റ, തലശ്ശേരി അസോസിയേഷൻ, പി.സി.എഫ്, കെ.എസ്.കെ, എസ്.എം.സി.എ, എസ്.എൻ.ഡി.പി, ഐ.സി.എഫ് എന്നീ സംഘടനകളും വിവിധ സ്ഥാപനങ്ങളും ഇതിൽ പങ്കാളികളായി. കുഞ്ഞുമുഹമ്മദിെൻറ തുടർ ചികിത്സക്കുള്ള തുക കൂടി നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞതായി കോ
ഒാഡിനേറ്റർ ഡോ. നിഷ്താർ പറഞ്ഞു. അബൂ തഹ്നൂൻ എം.ഡി. അബ്ദുൽ ഗഫൂർ ഇതിൽ ആദ്യം മുതലേ വലിയൊരു തണലാണ് നൽകിയത്. കൂടാതെ, ഗൾഫ് മാധ്യമം വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുവൈത്തിലെ ബിസിനസുകാരനായ നാസർ പട്ടാമ്പി അമ്പതിനായിരം രൂപയും നൽകി. ഗൾഫ് മാധ്യമം, മീഡിയവൺ വാർത്ത സഹായകരമായെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നതായും മകൻ റിയാസ് പറഞ്ഞു.
ഡിസംബർ 30ന് രാത്രി 10ന് ഒമാൻ എയറിൽ മസ്കത്ത് വഴി യാത്രയായ ഇവർ ഇന്നലെ ഉച്ചയോടെയാണ് തൃശൂർ മെഡിക്കൽ കോളജിൽ എത്തിയത്. ജീവിതത്തിൽ തളർന്നുപോകുന്നവരെ താങ്ങാൻ ഞങ്ങളുണ്ടാവും എന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് സലാലയിലെ പ്രവാസി സമൂഹം. തുടർ ചികിത്സയിലൂടെ കുഞ്ഞുമുഹമ്മദ് സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം മടങ്ങിവരട്ടെയെന്ന പ്രാർഥനയിലാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.