ജിദ്ദ: മുസ്ലിം സംഘടനകള്‍ പൊതുവിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് സുന്നി യുവനേതാക്കളായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എം.എ.എച്ച്. അസ്ഹരിയും ആഹ്വാനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും പൊതുപ്രശ്നങ്ങളില്‍ ഒരുമിച്ചുനിന്ന് സമുദായത്തെ നയിക്കുന്നതിെൻറ ഉദാഹരണമാണ് പൗരത്വ വിഷയത്തിലെ കൂട്ടായ നീക്കങ്ങളെന്ന് ഇരുവരും സൂചിപ്പിച്ചു. ജിദ്ദ ആസ്ഥാനമായ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) സംഘടിപ്പിച്ച ഓൺലൈൻ റമദാൻ ടോക് സീരീസ് സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ‘ബഹുസ്വരതയില്‍ വിരിയേണ്ട സാംസ്കാരിക വസന്തം’ വിഷയത്തില്‍ എം.എ.എച്ച്. അസ്ഹരി റമദാന് പ്രഭാഷണവും ‘വഴിവിളക്കാവേണ്ടത് വ്രതചൈതന്യം’ വിഷയത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉപസംഹാര പ്രസംഗവും നടത്തി. സമുദായത്തിലെ ഭിന്നത മാറണമെന്നും ‘ഞങ്ങൾ’ എന്നതിനു പകരം ‘നമ്മൾ’ എന്ന ചിന്താഗതിയുണ്ടാവണമെന്നും തങ്ങള്‍ നിര്‍ദേശിച്ചു. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ വിഷയത്തില്‍ എല്ലാവിഭാഗം നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു.
മുസ്ലിം സൗഹൃദവേദികള്‍ രൂപപ്പെട്ടിട്ടുണ്ട്. സംയുക്ത പ്രസ്താവനകളിറക്കുകയും സംയുക്ത നിയമപോരാട്ടം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിഷയങ്ങളില്‍ ഇടക്കിടെ ആശയവിനിമയം നടത്താറുണ്ടെന്ന് അസ്ഹരിയും വ്യക്തമാക്കി. നിര്‍മിതബുദ്ധിയിലൂടെ യാന്ത്രികവത്കരിക്കപ്പെട്ട മനുഷ്യമനസ്സിലേക്ക് മാനവികതയുടെയും മനുഷ്യപ്പറ്റിെൻറയും മൂല്യങ്ങള്‍ തിരികെ കൊണ്ടുവരാനും സ്നേഹസമ്പന്നമായ സഹജഭാവത്തിലേക്ക് മാറാനും ലോക്ഡൗണ്‍ കാലത്തെ റമദാന് പ്രാപ്തമാക്കി. കോവിഡ് കാലം എല്ലാം നേടിയവനെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യെൻറ നിസ്സഹായത ബോധ്യപ്പെടുത്തുകയും ദൈവികശക്തിയുടെ സാന്നിധ്യത്തെക്കുറിച്ച തിരിച്ചറിവുണ്ടാക്കുകയും ചെയ്തതായും മുനവ്വറലി തങ്ങള്‍ നിരീക്ഷിച്ചു. സൗദിയിൽനിന്നും മറ്റു വിവിധ രാജ്യങ്ങളിൽനിന്നുമായി ഓൺലൈൻ സൂം സെഷനില്‍ സംബന്ധിച്ചവര്‍ മുനവ്വറലി തങ്ങളുമായും ഡോ. അസ്ഹരിയുമായും നടത്തിയ ചോദ്യോത്തര പരിപാടി ഏറെ ശ്രദ്ധേയമായി.
ജി.ജി.ഐ ഫേസ്ബുക്ക് പേജിലൂടെ പരിപാടിയുടെ തത്സമയ പ്രക്ഷേപണവും ഉണ്ടായിരുന്നു. ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മയില്‍ മരിതേരി മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ സ്വാഗതവും ട്രഷറര്‍ ഹസന് സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. ജി.ജി.ഐ രക്ഷാധികാരികളായ ആലുങ്ങല്‍ മുഹമ്മദ്, വി.പി. മുഹമ്മദലി, മുല്ലവീട്ടില്‍ സലീം തുടങ്ങിയവര്‍ സംസാരിച്ചു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി. ഇസ്ഹാഖ് പൂണ്ടോളി, സാദിഖലി തുവ്വൂര്‍, ജലീല്‍ കണ്ണമംഗലം, ഗഫൂര്‍ കൊണ്ടോട്ടി എന്നിവരടങ്ങിയ പാനല്‍ സംഗമം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.