ജിദ്ദ: ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സഹകരണം പ്രധാനമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ന്യൂഡൽഹിയിൽ ജി20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രി നയം വ്യക്തമാക്കിയത്.
ബഹുസ്വരത പ്രോത്സാഹിപ്പിക്കൽ, പരിഷ്കാരങ്ങളുടെ ആവശ്യകത, ഭക്ഷ്യ-ഊർജ സുരക്ഷ, വികസന സഹകരണം എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന സെഷനിൽ അദ്ദേഹം സംസാരിച്ചു.
മാനുഷികവും വികസനപരവുമായ സഹായങ്ങൾ നൽകുന്നതിന് പുറമെ ഇത്തരം ആവശ്യങ്ങളുള്ള രാജ്യങ്ങൾക്കൊപ്പം സൗദി അറേബ്യ നിലകൊള്ളുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു.
‘ഒരു ദേശം, ഒരു കുടുംബം, ഒരു ഭാവി’എന്ന മുദ്രാവാക്യത്തിൽ ഈ വർഷം നടക്കുന്ന ജി20 ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന ഇന്ത്യയുടെ ശ്രമങ്ങളെ സൗദി മന്ത്രി അഭിനന്ദിച്ചു.
നിരവധി ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യം പ്രസംഗത്തിനിടെ മന്ത്രി ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, പണപ്പെരുപ്പം, കടവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, ഉയർന്ന പലിശനിരക്ക് എന്നിവ അവയിലുൾപ്പെടും.
ലോകത്തിലെ വികസന ഭൂപ്രകൃതിയെ ഇത് ബാധിക്കുന്നു. ആഗോള വെല്ലുവിളികളെ നേരിടാനുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രാഷ്ട്രീയസംഘർഷങ്ങൾ പരിഹരിക്കേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിന് തുടർച്ചയായ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ജി20 പ്രതിനിധാനം ചെയ്യുന്ന മുൻനിര രാജ്യങ്ങൾ ഈ ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിൽ സവിശേഷമായ സ്ഥാനം വഹിക്കുന്നുണ്ട്.
ചർച്ചക്കും സമാധാനത്തിനും ഉതകുന്ന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്ക് മന്ത്രിതല യോഗത്തിന്റെ അജണ്ട നയിക്കേണ്ടതുണ്ട്.
2030ൽ ലോക ജനസംഖ്യയുടെ ഏകദേശം എട്ട് ശതമാനം പേർ പട്ടിണി നേരിടേണ്ടിവരുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.
660 ദശലക്ഷം ആളുകൾ ഊർജമില്ലാതെ തുടരും. പട്ടിണിയും ഊർജ അരക്ഷിതാവസ്ഥയും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ എത്തുന്നതിൽ ലോകത്തെ വൈകിപ്പിച്ചേക്കാം.
ആവശ്യങ്ങൾ നിറവേറ്റാൻ എല്ലാ ഊർജ സ്രോതസ്സുകളിലും നിക്ഷേപം നിലനിർത്തേണ്ടത് ആവശ്യമാണ്.
2020ലെ ജി20 ഉച്ചകോടി അംഗീകരിച്ച കാർബൺ സർക്കുലർ ഇക്കോണമി (കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുള്ള സമ്പദ്വ്യവസ്ഥ) ചട്ടക്കൂട് സൗദി നടപ്പാക്കാൻ ആരംഭിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സുസ്ഥിര സമ്പദ്വ്യവസ്ഥകൾ കെട്ടിപ്പടുക്കുമ്പോൾ കാർബൺ രഹിത അവസ്ഥ (നെറ്റ് സീറോ എമിഷൻ) നേടുന്നതിനുള്ള ഏറ്റവും ഫലപ്രദവും സമഗ്രവുമായ സമീപനമാണിതെന്നും മന്ത്രി പറഞ്ഞു.
ലോക ജനസംഖ്യയുടെ 24 ശതമാനം ആളുകൾ (ഏകദേശം 108 കോടി) വിവിധ തരം സംഘർഷങ്ങളാൽ പ്രശ്നബാധിതരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവർക്കാവശ്യമായ പിന്തുണ നൽകേണ്ടതും അത് വേഗത്തിലാക്കേണ്ടതും അതിർത്തികൾക്കപ്പുറത്തേക്ക് അഭയം തേടി പലായനം നടത്തേണ്ട അവസ്ഥ ഇല്ലാതാക്കുകയും ചെയ്യേണ്ടതും അന്താരാഷ്ട്ര സമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.