ജുബൈൽ: ഇന്ത്യൻ മുസ്ലിം സമൂഹത്തിന് നേരെയുള്ള വ്യവസ്ഥാപിത ആക്രമണമായ വഖഫ് ഭേദഗതി ബില്ലിനെതിരെ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ എക്സിക്യൂട്ടിവ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാനുള്ള മുസ്ലിം സമൂഹത്തിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്താനും മുസ്ലിം സമൂഹത്തിന്റെ ആസ്തികൾക്ക് മേലുള്ള നിയന്ത്രണം ഇല്ലാതാക്കുന്നതിനുള്ള നിയമ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഗൂഢ തന്ത്രമാണ് ഭേദഗതികൾ. സാമൂഹികമായ ഉന്നമനത്തിനുവേണ്ടിയുള്ള മാറ്റങ്ങളായിരുന്നു ഉദ്ദേശ്യമെങ്കിൽ അത് ബലപ്രയോഗത്തിലൂടെയല്ല, കൂടിയാലോചനയിലൂടെയാണ് പരിഷ്കരിക്കേണ്ടിയിരുന്നത്.
മുസ്ലിം ന്യൂനപക്ഷ അവകാശങ്ങൾ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്ന അപകടകരമായ സമീപനമാണ് തീവ്ര വലതുപക്ഷ സർക്കാർ പുലർത്തിപോരുന്നത്. രാജ്യത്തെ മുസ്ലിംകളെ പീഡിപ്പിക്കാനും അവരെ രണ്ടാംതരം പൗരന്മാരുടെ അവസ്ഥയിൽ നിലനിർത്താനുമുള്ള ശ്രമമാണിത്. മുസ്ലിംകളെ അരികുവത്കരിക്കുകയും അവരുടെ സാമൂഹിക-സാമ്പത്തിക ചലനശേഷി പരിമിതപ്പെടുത്തുകയും ചെയ്യുക എന്നത് ഇന്ത്യൻ ഫാഷിസ്റ്റുകളുടെ പ്രത്യയശാസ്ത്ര ദൗത്യവുമാണ്. അതാണ് വഖഫ് ഭേദഗതിയിലൂടെ പുറത്തുവന്നിരിക്കുന്നത്.
വഖഫ് ഭേദഗതി ബില്ല് മുസ്ലിം സമൂഹത്തിന്റെ അധികാരത്തെയും മതപരമായ ദാനങ്ങളുടെ സംരക്ഷണത്തെയും ദുർബലപ്പെടുത്തുന്നു. ഈ നീക്കം മുസ്ലിംകളുടെ മതപരമായ സ്വയംഭരണത്തെ മാത്രമല്ല, പാർശ്വവത്കരിക്കപ്പെട്ട മുസ്ലിംകളുടെ മത സാമൂഹിക സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന വഖഫിന്റെ ലക്ഷ്യത്തെയും ഭീഷണിപ്പെടുത്തുന്നു. രാജ്യത്തുടനീളം പിന്നോക്കമായി നിൽക്കുന്ന മുസ്ലിം സമൂഹത്തെ സേവിക്കുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, സാമൂഹികക്ഷേമ പദ്ധതികൾ തുടങ്ങിയവ ലക്ഷ്യംവെച്ചുള്ള അനേകം വഖഫ് സ്വത്തുക്കളുണ്ട്.
അത് തകർത്ത് പിന്നോക്കം നിൽക്കുന്ന ഒരു സമൂഹത്തെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കാനുള്ള അപകടകരമായ നീക്കമാണിത്. വഖഫ് ബില്ലിനെ എതിർക്കാനും ന്യൂനപക്ഷ അവകാശങ്ങൾ, ഭരണഘടനാപരമായ സംരക്ഷണങ്ങൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ മതേതര ഘടന എന്നിവ സംരക്ഷിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളോടും ഇന്ത്യൻ സിവിൽ സമൂഹത്തോടും അഭ്യർഥിക്കുന്നതായും കമ്മിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.